കൊൽക്കത്ത: ട്വിന്റി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ സൂപ്പർ 8 മൽസരത്തിൽ ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസൺ, 50 പന്തിൽ 97 റൺസെടുത്ത് പുറത്താകാതെ നിന്നാണ് ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്. തോറ്റാൽ ലോകകപ്പിൽ നിന്ന് പുറത്താകുമായിരുന്ന ഇന്ത്യ, ജയത്തോടെ സെമിഫൈനലിലേക്ക് കടന്നു.
മൂന്ന് റൺസിന് സെഞ്ചറി നഷ്ടമായെങ്കിലും സെഞ്ചറിയേക്കാൾ മൂല്യമുള്ള ഇന്നിങ്സ് കളിച്ച സഞ്ജു തന്നെയായിരുന്നു കളിയിലെ താരവും. ഈയൊരു ദിവസത്തിന് വേണ്ടിയാണ് കാത്തിരുന്നതെന്ന് പ്ളെയർ ഓഫ് ദ് മാച്ച് പുരസ്കാരം സ്വീകരിച്ച ശേഷം സഞ്ജു പറഞ്ഞു. തന്റെ കഴിവിൽ ഇടയ്ക്ക് തനിക്ക് തന്നെ സംശയം തോന്നിയിരുന്നു. എങ്കിലും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോയി. വളരെയധികം സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു.
”ഇത് എനിക്ക് ലോകത്തോളം വലുതാണ്. സത്യത്തിൽ ഞാൻ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയ അന്നുമുതൽ, രാജ്യത്തിന് വേണ്ടി കളിക്കണമെന്ന് സ്വപ്നം കണ്ട അന്നുമുതൽ, ഈ ഒരു ദിവസത്തിന് വേണ്ടിയായിരുന്നു ഞാൻ കാത്തിരുന്നത്. ഞാൻ വളരെയധികം നന്ദിയുള്ളവനാണ്. പലപ്പോഴും ഞാൻ എന്നെത്തന്നെ സംശയിച്ചിട്ടുണ്ട്. എനിക്കിതിന് കഴിയുമോ, എനിക്ക് മുന്നേറാൻ സാധിക്കുമോ എന്നൊക്കെ.
എങ്കിലും ഞാൻ എന്നിൽ വിശ്വസിച്ചു. ഇന്ന് എന്നെ അനുഗ്രഹിച്ചതിൽ സർവശക്തനായ ദൈവത്തോട് ഞാൻ നന്ദി പറയുന്നു. ഞാൻ വളരെയധികം സന്തോഷവാനാണ്. വിരാട് കോലി, രോഹിത് ശർമ ഉൾപ്പടെ ഉള്ളവരിൽ നിന്നുള്ള പാഠമാണ് ഈ ഇന്നിങ്സിന് സഹായകമായത്. ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളിൽ ഒന്നാണിത്.”- സഞ്ജു പറഞ്ഞു.
ട്വിന്റി20 ലോകകപ്പിലെ നിർണായക സൂപ്പർ 8 മൽസരത്തിൽ വെസ്റ്റിൻഡീസിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയാണ് ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചത്. വിൻഡീസ് ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം 19.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. അർധ സെഞ്ചറിയുമായി മുന്നിൽ നിന്ന് നയിച്ച ഓപ്പണർ സഞ്ജു സാംസൺ (57 പന്തിൽ 97 റൺസ്) ആണ് ഇന്ത്യയുടെ വിജയശിൽപ്പി, ദ് ചേസ് മാസ്റ്റർ.
ട്വിന്റി20 ലോകകപ്പിൽ ഇന്ത്യ ചേസ് ചെയ്ത് വിജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. 2014ൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ചേസ് ചെയ്ത 173 ആയിരുന്നു ഇതുവരെയുള്ള റെക്കോർഡ്. ഈമാസം അഞ്ചിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന സെമിഫൈനലിൽ ഇന്ത്യ ഇംഗ്ളണ്ടിനെ നേരിടും. ഇത് ആറാം തവണയാണ് ഇന്ത്യ ട്വിന്റി 20 ലോകകപ്പ് സെമിയിൽ കടക്കുന്നത്. തുടർച്ചയായ മൂന്നാം തവണയും.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം






































