കൊച്ചി: സാമ്പത്തിക തട്ടിപ്പ് ആരോപണം തള്ളി സംഗീത സംവിധായകൻ ഷാൻ റഹ്‌മാൻ. തനിക്കും ഭാര്യക്കുമെതിരെ പ്രചരിക്കുന്ന ആരോപണങ്ങൾ അടിസ്‌ഥാന രഹിതവും യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള കളിയാണെന്നും ഷാനും ഭാര്യ സൈറയും പ്രസ്‌താവനയിൽ വ്യക്‌തമാക്കി.
കൊച്ചിയിൽ സംഗീതനിശ സംഘടിപ്പിച്ചത് വഴി 38 ലക്ഷം രൂപ തട്ടിയെന്നായിരുന്നു ഷാൻ റഹ്‌മാനെതിരെ ഉയർന്നുവന്ന പരാതി. ഇവന്റ് മാനേജ്‌മെന്റ് സ്‌ഥാപനം നടത്തുന്ന സംഗീത പരിപാടിയുടെ ഷോ ഡയറക്‌ടർ നിജു രാജ് എബ്രഹാം എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ ഷാൻ റഹ്‌മാനെതിരെ രണ്ടാഴ്‌ച മുൻപ് കേസെടുത്തിരുന്നു.
എന്നാൽ, നിജു രാജ് എബ്രഹാം ജനങ്ങളെയും മാദ്ധ്യമങ്ങളെയും തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതായി പ്രസ്‌താവനയിൽ ഷാൻ റഹ്‌മാനും ഭാര്യയും പറയുന്നു. കേസ് അട്ടിമറിക്കാനും ഒത്തുതീർപ്പിനുമായി മെനഞ്ഞ തന്ത്രമാണ് ഇപ്പോൾ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ. എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നുവെന്നും ഷാൻ റഹ്‌മാൻ വ്യക്‌തമാക്കി.
ജനുവരി 25ന് കൊച്ചിയിൽ നടന്ന ഉയിരേ-ഷാൻ റഹ്‌മാൻ ലൈവ് ഇൻ കൺസേർട് പരിപാടിയുടെ സംഘാടകനായ നിജുവിന്റെ സ്‌ഥാപനത്തിന് വാഗ്‌ദാനം ചെയ്‌ത തുക നൽകാതെ വഞ്ചിച്ചു എന്നാണ് കേസ്. 38 ലക്ഷത്തോളം രൂപ സംഗീത നിഷയുടെ നടത്തിപ്പിനത്തിൽ തരാമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും പിന്നീട് കൈമലർത്തി എന്ന് നിജു പരാതിയിൽ ആരോപിച്ചിരുന്നു.
Most Read| ഐഒസി തലപ്പത്തേക്ക് ആദ്യമായി ഒരു വനിത; ചരിത്രം കുറിച്ച് കിർസ്‌റ്റി കോവൻട്രി





































