തിരുവനന്തപുരം: ഷാഫി പറമ്പിൽ എംപിയെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സംസ്‌ഥാന സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പോലീസ് നടപടി പ്രതിഷേധാർഹമാണ്. പോലീസ് മനഃപൂർവം ഷാഫിയെ തിരഞ്ഞുപിടിച്ച് മർദ്ദിക്കുകയായിരുന്നു എന്നും വിഡി സതീശൻ പറഞ്ഞു.
എല്ലാ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കണമെന്ന സർക്കാർ താൽപര്യം മുൻനിർത്തിയാണ് പോലീസ് ക്രൂരമർദ്ദനം അഴിച്ചുവിട്ടത്. ഷാഫി പറമ്പിലിന്റെ ചോര നിലത്ത് വീണിട്ടുണ്ടെങ്കിൽ അതിന് പ്രതികാരം ചോദിക്കുക തന്നെ ചെയ്യും. സർക്കാരിന്റെ ശമ്പളം പറ്റുന്ന പോലീസുകാർ എകെജി സെന്ററിൽ നിന്നല്ല ശമ്പളം പറ്റുന്നതെന്ന് ഓർത്താൽ നന്നായിരിക്കും.
ഗൂഡാലോചനയ്‌ക്കും അക്രമങ്ങൾക്കും നേതൃത്വം നൽകിയ മുഴുവൻ പോലീസ് ഉദ്യോഗസ്‌ഥർക്കുമെതിരെ ശക്‌തമായ നടപടി സ്വീകരിക്കണം. ശബരിമലയിൽ പ്രതിരോധത്തിലായ സർക്കാരിനെയും മുഖ്യമന്ത്രിയെയും രക്ഷിക്കാനാണ് ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്നതെങ്കിൽ കോൺഗ്രസും ഐക്യജനാധിപത്യ മുന്നണിയും ശക്‌തിയായി പ്രതികരിക്കുമെന്നും സതീശൻ മുന്നറിയിപ്പ് നൽകി.
മനഃപൂർവമാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ജാഥ പോലീസ് തടഞ്ഞ് പ്രകോപനം ഉണ്ടാക്കിയത്. 200ഓളം സിപിഎമ്മുകാർക്ക് കടന്നുപോകാനാണ് മൂവായിരത്തോളം വരുന്ന യുഡിഎഫിന്റെ ജാഥ പോലീസ് തടഞ്ഞു നിർത്തിയത്. നിരവധി പ്രവർത്തകർക്കാണ് മർദ്ദനമേറ്റത്. ഒരു പ്രവർത്തകന്റെ കണ്ണിന് കാഴ്‌ച നഷ്‌ടമാകുന്ന അവസ്‌ഥയാണ്. ഉദ്യോഗസ്‌ഥർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്‌തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
Most Read| സംസ്‌ഥാനത്ത് അതിശക്‌തമായ മഴ തുടരും, ഇടിമിന്നൽ മുന്നറിയിപ്പ്