തൊടുപുഴ: നിയമപരമായി തന്നെ നിശബ്‌ദനാക്കാൻ കഴിയില്ലെന്ന് കണ്ടപ്പോഴാണ് കായികപരമായി തീർത്തുകളയാൻ ഒരു കൂട്ടർ തീരുമാനിച്ചതെന്ന് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ. തന്നെ കായികപരമായി നേരിടണമെന്ന ക്യാംപയിൻ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ നടക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് ആക്രമണമെന്നും ഷാജന്‍ സ്‌കറിയ പറഞ്ഞു.
”ആക്രമണത്തിന് പിന്നിൽ സൈബർ സഖാക്കളാണ്. സിപിഎം നേരിട്ടാണ് ആക്രമണം നടത്തിയതെന്ന് താൻ പറയുന്നില്ല. ഇക്കൂട്ടരാണ് എന്നെ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത്. ഇവർ എന്നെ കായികപരമായി നേരിടണമെന്ന ക്യാംപയിൻ ആരംഭിച്ചു. ബാക്കി പാർട്ടി നോക്കിക്കോളും എന്നായിരുന്നു നിലപാട്. സിപിഎം, കോൺഗ്രസ്, ബിജെപി എന്നിവർക്ക് എന്നോട് വിമർശനമുണ്ട്, പക്ഷേ, ശത്രുതയില്ല.
എനിക്കെതിരെ നിരവധി കേസുകൾ പല ഹൈക്കോടതികളിലും ഉണ്ട്. ബോംബൈ, ലഖ്‌നൗ, കേരള ഹൈക്കോടതികളിൽ കേസുകൾ ഉണ്ട്. ഹൈക്കോടതിയിൽ സാധാരണ നിലയിൽ കേസ് നേരിട്ട് പോകാറില്ല. പക്ഷേ അതാണ് സ്‌ഥിതി. അക്രമിച്ചവർ തന്നെ സംഘടിതമായി നിശബ്‌ദനാക്കാൻ ശ്രമിക്കുന്നു. അതിന് പലവഴികൾ അവർ തേടിക്കൊണ്ടിരിക്കുന്നു.
നിയമപരമായി എന്നെ പൂട്ടാൻ പറ്റില്ല എന്ന് അവർക്ക് ബോധ്യമായി. കാരണം, ഞാൻ പറയുന്നതിലും ചെയ്യുന്നതിലും നിയമപരമായ പരിരക്ഷയുണ്ട്. ഈ പശ്‌ചാത്തലത്തിലാണ് അവർ ഒരു തീരുമാനത്തിൽ എത്തിയത്. ഒരു കാരണവശാലും എന്നെ നിയമപരമായി ജയിലിലടക്കാൻ സാധ്യമല്ല. വളഞ്ഞ വഴിയിലൂടെ ജയിലിലടക്കാൻ ഒരിക്കൽ ശ്രമിച്ചു. അതും പരാജയപ്പെട്ടു. നിയമസംവിധാനം എന്നെ ശക്‌തമായി സഹായിക്കുന്നു എന്ന് കണ്ടപ്പോൾ അവരുടെ മുമ്പിലുള്ള വഴി എന്നെ കായികപരമായി നേരിട്ട് തീർക്കുക എന്നതാണ്. ഞാൻ ഇത് നേരത്തെ പ്രതീക്ഷിച്ചതാണ്”- ഷാജൻ വ്യക്‌തമാക്കി.
മർദനത്തിൽ പരിക്കേറ്റ ഷാജൻ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്. ഇടുക്കിയില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ആക്രമണം. മറുനാടൻ പറയുന്നത് അനുസരിച്ച്, കാറിടിച്ച് കൊല്ലാനുള്ള ശ്രമമാണ് നടന്നതെന്നും പിന്നിൽ ആറംഗ ഡിവൈഎഫ്‌ഐ സംഘമാണെന്നുമാണ്. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ നാലുപേരെ പ്രതിയാക്കി അന്വേഷണം ആരംഭിച്ചതായി തൊടുപുഴ പോലീസ് അറിയിച്ചു.
Health| മൊബൈൽ ഫോൺ ഉപയോഗം; കുട്ടികളിൽ ആത്‍മഹത്യാ ചിന്തകൾ ഉണർത്തുമെന്ന് പഠനം