ബെംഗളൂരു: ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ ഫ്ളാറ്റിൽ നിന്ന് സ്വർണം പിടികൂടി. 176 ഗ്രാം സ്വർണമാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ബെംഗളൂരു ശ്രീരാംപുരയിലെ പോറ്റിയുടെ വാടക ഫ്ളാറ്റിൽ നിന്നാണ് സ്വർണം പിടികൂടിയത്.
ശബരിമലയിൽ നിന്ന് കൊള്ളയടിച്ച സ്വർണം കണ്ടെത്തുന്നതിന്റെ ഭാഗമായി തിരച്ചിൽ നടത്തുന്നതിനിടെയാണ് പ്രത്യേക അന്വേഷണ സംഘം ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ ഫ്ളാറ്റിലും പരിശോധന നടത്തിയത്. അതിനിടെ, ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ച് തെളിവെടുത്തു.
ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളികളിൽ സ്വർണം പൂശിയത് സ്മാർട്ട് ക്രിയേഷൻസിൽ വെച്ചായിരുന്നു. ശബരിമലയിൽ നിന്ന് പോറ്റി കടത്തിയ സ്വർണം കർണാടകയിലെ ബെല്ലാരിയിൽ നിന്ന് കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘം ഇന്ന് അറിയിച്ചിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റി, വ്യാപാരിയായ ഗോവർധന് കൈമാറിയ സ്വർണമാണ് കർണാടകയിലെ ബെല്ലാരിയിൽ നിന്ന് കണ്ടെത്തിയത്.
ഗോവർധന്റെ ജ്വല്ലറിയിൽ നിന്നാണ് സ്വർണം കണ്ടെടുത്തതെന്നാണ് വിവരം. സ്വർണക്കട്ടികളാണ് കണ്ടെത്തിയത്. ഉണ്ണിക്കൃഷ്ണൻ പോറ്റി 476 ഗ്രാം സ്വർണം തനിക്ക് കൈമാറിയെന്നാണ് ഗോവർധന്റെ മൊഴി. അത്രയും സ്വർണം ജ്വല്ലറിയിൽ നിന്ന് കണ്ടെത്തിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ശബരിമലയിൽ നിന്ന് കൊള്ളയടിച്ച സ്വർണം കണ്ടെത്താൻ അന്വേഷണ സംഘം ഇന്നലെയാണ് ബെല്ലാരിയിലെത്തിയത്.
Most Read| വ്യോമാതിർത്തിയിൽ നിയന്ത്രണവുമായി പാക്കിസ്ഥാൻ








































