തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പൊട്ടിത്തെറിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. പദ്ധതിയുമായി ബന്ധപ്പെട്ട് ബിനോയ് വിശ്വം എഴുതിയ ലേഖനമാണ് ശിവൻകുട്ടിയെ ചൊടിപ്പിച്ചത്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആരെ ലക്ഷ്യമിട്ടാണെന്ന് മനസിലാകുമെന്നും നമ്മളൊന്നും മണ്ടൻമാരല്ലല്ലോ എന്നും ശിവൻകുട്ടി പറഞ്ഞു.
പദ്ധതിയിൽ നിന്ന് പൂർണമായി പിൻമാറിയിട്ടില്ലെന്നും താൽക്കാലികമായി മരവിപ്പിക്കുക മാത്രമാണ് ചെയ്‌തതെന്നും മന്ത്രി പറഞ്ഞു. ആർഎസ്എസ് അജൻഡ നേരിടാൻ ആരാണ് ത്യാഗം ചെയ്‌തതെന്ന് ജനങ്ങൾക്കറിയാം. പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറിയത് ആരുടേയും വിജയത്തിന്റെയും പരാജയത്തിന്റെയും പ്രശ്‌നമല്ലെന്നും സിപിഐയെ കുത്തി ശിവൻകുട്ടി പറഞ്ഞു.
പദ്ധതിയിൽ നിന്ന് പിൻമാറുന്നതായി അറിയിച്ച് കേന്ദ്ര സർക്കാരിന് സംസ്‌ഥാന സർക്കാർ കത്തയച്ചത് ഇടതു രാഷ്‌ട്രീയത്തിന്റെ വിജയമാണെന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്‌താവന പരാമർശിച്ചായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. ചർച്ചകളിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നത് ഇടതുമുന്നണി തീരുമാനമായിരുന്നു.
കത്ത് കൊടുത്ത സ്‌ഥിതിക്ക് കേന്ദ്ര ഫണ്ട് കിട്ടുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. എസ്എസ്‌കെയുടെ 1300 കോടിയോളം കിട്ടിയില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തം വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ എനിക്കായിരിക്കില്ല. അത് ഏറ്റെടുക്കേണ്ടവർ ഏറ്റെടുത്തുകൊള്ളണമെന്നും ശിവൻകുട്ടി പറഞ്ഞു. ഇടതുപക്ഷ രാഷ്‌ട്രീയം നന്നായി തന്നെ സിപിഎമ്മിന് അറിയാം. അത് എങ്ങനെയാണ് നടപ്പാക്കേണ്ടതെന്ന് ഏതെങ്കിലും കേന്ദ്രങ്ങളിൽ നിന്ന് പേടിക്കേണ്ട ഗതികേട് സിപിഎമ്മിനില്ല.
കേരളം ഈ നാലര വർഷക്കാലത്തിൽ ആർഎസ്എസിന്റെ ഒരു അജൻഡ പോലും വിദ്യാഭ്യാസ രംഗത്ത് കടന്നുവരുന്നതിനുള്ള അവസരം ഉണ്ടാക്കിയിട്ടില്ല. ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്‌ഥാനത്തിന്റെ കാര്യങ്ങൾ സംരക്ഷിക്കാനും ആർഎസ്എസിന്റെ വർഗീയ അജൻഡ തടയാനും ഞങ്ങൾ മാത്രമേ ഉള്ളൂവെന്ന് ചില കേന്ദ്രങ്ങൾ അവകാശവാദം ഉന്നയിക്കുന്നത് കണ്ടു. അത് ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന കാര്യമായതിനാലാണ് വിശദീകരണം നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, മന്ത്രിയുടെ പ്രകോപനത്തിന്റെ കാരണം അറിയില്ലെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. പ്രകോപനം ഉണ്ടാക്കാനോ പ്രകോപിതരാകാനോ തന്റെ രാഷ്‌ട്രീയബോധം അനുവദിക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. പിഎം ശ്രീയെ കുറിച്ച് ശിവൻകുട്ടിയെ പഠിപ്പിക്കാൻ ഞാൻ ആളല്ല. അതിന് കൂടുതൽ അർഹരായവർ സിപിഎമ്മിൽ ഉണ്ട്, അവർ പഠിപ്പിക്കട്ടെ എന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Most Read| ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട സ്‌ഥലങ്ങൾ; പട്ടികയിൽ കൊച്ചിയും







































