പാലക്കാട്: തലയോട്ടി കണ്ടെത്തിയ മുതലമട പന്തപ്പാറയിൽ പോലീസ് തിരച്ചിൽ പുരോഗമിക്കുന്നു. മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്താൻ പോലീസ് നായകളെ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്. തലയോട്ടി ഡിഎൻഎ പരിധോധനക്കായി തൃശൂർ റീജിയണൻ ലാബിലേക്ക് അയക്കാൻ നടപടി ആരംഭിച്ചു.
മാസങ്ങൾക്ക് മുമ്പ് ചപ്പക്കാട് കോളനിയിൽ നിന്ന് സ്‌റ്റീഫൻ, മുരുകേശൻ എന്നീ യുവാക്കളെ ദുരൂഹ സാഹചര്യത്തിൽ കാണാതായിരുന്നു. തലയോട്ടി ഇവരിലൊരാളുടേതാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.
കഴിഞ്ഞ ഓഗസ്‌റ്റിലാണ് യുവാക്കളെ കാണാതായത്. പോലീസ് വിപുലമായ തിരച്ചിൽ ഇവിടെ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഈ വനത്തിലേക്ക് യുവാക്കൾ കടന്നിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
അതേസമയം അധികം കാലപ്പഴക്കമില്ലാത്ത തലയോട്ടിയാണ് കണ്ടെത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ ദിവസം വനവിഭവം ശേഖരിക്കാൻ പോയ പ്രദേശവാസി അയ്യപ്പനാണ് തലയോട്ടി ആദ്യം കണ്ടത്. ഇക്കാര്യം കാണാതായ യുവാക്കളുടെ കുടുംബമാണ് പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് എത്തി വനത്തിനകത്തെ തോട്ടിൽ നിന്നാണ് തലയോട്ടി കണ്ടെടുത്തത്.
Malabar News: കണ്ണൂരിലെ ബോംബേറ്; ബോംബുണ്ടാക്കിയ ആളുള്‍പ്പടെ നാലുപേര്‍ പിടിയില്‍








































