കൊച്ചി: ലഹരിക്കേസ് അന്വേഷണം സിനിമാ താരങ്ങളിലേക്ക്. ലഹരിക്കേസിൽ അറസ്‌റ്റിലായ ഗുണ്ടാ നേതാവ് കെകെ ഓംപ്രകാശിനെ കാണാനെത്തിയവരിൽ സിനിമാ താരങ്ങളും ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൊച്ചി മരടിലെ ആഡംബര ഹോട്ടലിൽ ഓംപ്രകാശിനെ കാണാനെത്തിയവരിൽ മലയാളത്തിലെ യുവതാരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനുമുണ്ടെന്ന് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ഇവർക്ക് പുറമെ 20ഓളം പേർ ഓംപ്രകാശിനെയും ഒപ്പം അറസ്‌റ്റിലായ കൊല്ലം സ്വദേശി ഷിഹാസിനെയും സന്ദർശിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. അതിനിടെ, എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇരുവർക്കും ഇന്ന് ജാമ്യം അനുവദിച്ചിട്ടുണ്ട്. വ്യവസായി പോൾ മുത്തൂറ്റ് കൊല്ലപ്പെട്ടതടക്കം മുപ്പതോളം കേസുകളിൽ പ്രതിയാണ് ഓംപ്രകാശ്.
ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടാണ് ഇവർ ഏതാനും ദിവസങ്ങൾക്ക് മുൻപ് കൊച്ചിയിൽ എത്തിയതെന്നാണ് പോലീസ് കരുതുന്നത്. ലഹരിമരുന്ന് സംഘങ്ങളെ പിടികൂടുന്ന ഡാൻസാഫ് സംഘത്തിനാണ് ഓം പ്രകാശുമായി ഇടപെട്ട് ചില ഇടപാടുകൾ നടക്കുന്നുവെന്ന വിവരം ലഭിക്കുന്നത്. തുടർന്ന് ഞായറാഴ്‌ച പോലീസെത്തി ഇവരെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു.
നാല് ലിറ്ററിലധികം മദ്യം ഇവിടെ ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. മാത്രമല്ല, കൊക്കെയ്ൻ ഉപയോഗിച്ചതിന് ശേഷമുള്ള ചില അവശിഷ്‌ടങ്ങളും മുറിയിൽ നിന്ന് കണ്ടെടുത്തു. തുടർന്നാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. എന്നാൽ, കോടതിയിൽ ഹാജരാക്കി പ്രതികളെ വിട്ടുകിട്ടണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു.
ഇരുവരും ലഹരിമരുന്ന് ഉപയോഗിച്ചതായി തെളിയിക്കാനുള്ളതൊന്നും പ്രഥമദൃഷ്‌ട്യാ ഇല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഇരുവർക്കും ജാമ്യം അനുവദിക്കുകയായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് റിപ്പോർട്ടിലാണ് ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഓംപ്രകാശിനെ സന്ദർശിച്ചിരുന്നതായും ഹോട്ടലിൽ ഡിജെ പാർട്ടി നടന്നതായും വ്യക്‌തമാക്കിയിരിക്കുന്നത്.
ബോബി ചലപതി എന്നയാൾ ബുക്ക് ചെയ്‌തിരുന്ന മുറിയിലായിരുന്നു ഓംപ്രകാശും ഷിഹാസും ഉണ്ടായിരുന്നത്. 1421, 1423, 1506 എന്നീ മുറികളിൽ ഉണ്ടായിരുന്നവർ ചേർന്ന് ശനിയാഴ്‌ച ഡിജെ പാർട്ടി നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അന്ന് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. ശനിയാഴ്‌ചയാണ് ശ്രീനാഥും പ്രയാഗയും ഇവിടെ എത്തിയതെന്നാണ് വിവരം. മുറിയിൽ കൊക്കെയ്‌ന്റെ സാന്നിധ്യം മനസിലായ സാഹചര്യത്തിൽ ഇരുവരുടെയും മൊഴിയെടുക്കാൻ ഒരുങ്ങുകയാണ് പോലീസ്.
Most Read| കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്; ശക്‌തമായ ഇടിമിന്നൽ സാധ്യതയും