ഖാർത്തൂം: സൈന്യവും അർധ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടൽ രൂക്ഷമായ സുഡാനിൽ 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു. അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) ആണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചാണ് നടപടി. അതേസമയം, സൈന്യം വെടിനിർത്തലിനോട് പ്രതികരിച്ചിട്ടില്ല.
മാനുഷിക പരിഗണനയുടെ അടിസ്‌ഥാനത്തിൽ 72 മണിക്കൂർ വെടിനിർത്തലിന് സമ്മതിച്ചതായി ആർഎസ്എഫ് അറിയിച്ചു. റമദാനിനോട് അനുബന്ധിച്ചു വെള്ളിയാഴ്‌ച രാവിലെ ആറ് മുതലാണ് വെടിനിർത്തൽ നിലവിൽ വരികയെന്ന് ആർഎസ്എഫ് അറിയിച്ചു. സുഡാനിൽ നേരത്തെ രണ്ടുതവണ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പിലായിരുന്നില്ല.
പെരുന്നാൾ കണക്കിലെടുത്ത് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആഹ്വാനം ചെയ്‌തിരുന്നു. അതേസമയം, ആഭ്യന്തര കലാപത്തിൽ മരിച്ചവരുടെ എണ്ണം 300 കടന്നു. രാജ്യമെങ്ങും മരുന്നുക്ഷാമം രൂക്ഷമായതോടെ തലസ്‌ഥാനമായ ഖാർത്തൂമിലെ 70 ശതമാനത്തോളം ആശുപത്രികൾ അടച്ചെന്നാണ് റിപ്പോർട്. സുഡാനിലെ സ്‌ഥിതി സുരക്ഷിതമല്ലെന്നും നയതന്ത്ര ശ്രമങ്ങളിലൂടെ സുരക്ഷിത മാർഗം ലഭ്യമായാലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനാകൂവെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.
Most Read: അരിക്കൊമ്പൻ എങ്ങോട്ട്; വിദഗ്‌ധ സമിതി ഇന്ന് നിർണായക യോഗം ചേരും







































