ഡമാസ്‌കസ്: സിറിയയിൽ വീണ്ടും ഏറ്റുമുട്ടൽ. സുരക്ഷാ സേനയും മുൻ പ്രസിഡണ്ട് ബഷാർ അസദിന്റെ അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 70 പേർ കൊല്ലപ്പെട്ടു. ലറ്റാകിയ, ടാർട്ടസ് നഗരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. അസദിനെ അനുകൂലിക്കുന്നവർ ഭൂരിപക്ഷമുള്ള മേഖലയിലാണ് ഈ നഗരങ്ങൾ.
സുന്നികൾക്ക് ബഹുഭൂരിപക്ഷമുള്ള സിറിയയിൽ, ഷിയാ വിഭാഗത്തിലെ അലവി എന്ന ചെറിയ ഉപവിഭാഗത്തിൽ ഉൾപ്പെടുന്നവരാണ് അസദ് കുടുംബം. ബഷാർ അസദിന്റെ പതനത്തിന് ശേഷം അലവി വിഭാഗത്തിന് നേർക്ക് വ്യാപക അക്രമങ്ങൾ നടന്നിരുന്നു. ഇതിന്റെ ഭാഗമായാണ് സംഘർഷവും ഉണ്ടായത്. അസദിന്റെ ജൻമ നഗരമായ ബർദയും സമീപത്തെ അലവി ഗ്രാമങ്ങളും സിറിയൻ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലല്ല.
സംഘർഷ മേഖലകളിലേക്ക് കൂടുതൽ സൈന്യത്തെ അയച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ഹയാത്ത് തഹ്‌രീർ അൽ ശാമിന്റെ നേതൃത്വത്തിൽ (എച്ച്ടിഎസ്) അസദിനെ പുറത്താക്കിയതിന് ശേഷം നടക്കുന്ന ഏറ്റുമുട്ടലുകളിൽ ഏറ്റവും രൂക്ഷമായതാണ് ഇപ്പോഴത്തേത്. അലവി വിഭാഗത്തെ അക്രമിക്കില്ലെന്ന് എച്ച്ടിഎസ് കേന്ദ്രങ്ങൾ പറയുമ്പോഴും പലയിടത്തും അക്രമങ്ങൾ നടക്കുന്നുണ്ടായിരുന്നു.
ലറ്റാകിയ നഗരത്തിൽ നിരോധനാജ്‌ഞ ഏർപ്പെടുത്തി. റോഡരികിൽ വെടിയേറ്റ ആളുകളുടെ മൃതദേഹങ്ങൾ നിരത്തി കിടത്തിയിരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത് കൊല്ലപ്പെട്ട അലവി വിഭാഗത്തിൽപ്പെട്ടവരുടെ ആണെന്ന് മനുഷ്യാവകാശ സംഘടനകൾ സ്‌ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ, സിറിയയിലെ സംഘർഷം ഐക്യം പുനഃസ്‌ഥാപിക്കാനുള്ള നടപടികൾക്ക് തിരച്ചടിയാണെന്നും തുർക്കി അഭിപ്രായപ്പെട്ടു.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ








































