കടുത്തുരുത്തി: അധ്യാപകനെതിരെ നൽകിയ പീഡനപരാതി വ്യാജമാണെന്ന് വിദ്യാർഥിനിയുടെ കുറ്റസമ്മതം. ഏഴുവർഷത്തിന് ശേഷം ഭർത്താവിനൊപ്പം ദേവാലയത്തിലെത്തിയാണ് വിദ്യാർഥിനി കുറ്റസമ്മതം നടത്തിയത്. അധ്യാപകൻ നിരപരാധിയാണെന്നും ചിലരുടെ പ്രേരണയിലാണ് പീഡന പരാതി നൽകിയതെന്നുമാണ് വിദ്യാർഥിനിയുടെ കുറ്റസമ്മതം.
കുറുപ്പന്തറയിൽ പാരാമെഡിക്കൽ സ്‌ഥാപനം നടത്തിയിരുന്ന ആയാംകുടി മധുരവേലി സ്വദേശി സിഡി ജോമോനെതിരെ 2017ലാണ് എറണാകുളം സ്വദേശിനിയായ വിദ്യാർഥിനി പീഡന പരാതി നൽകിയത്. പെൺകുട്ടിയെ പരിശീലനത്തിനായി കൊണ്ടുപോകുംവഴി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പിന്നാലെ ജോമോനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സ്‌ഥാപനം പൂട്ടി.
കുടുംബാംഗങ്ങളും നാട്ടുകാരും അദ്ദേഹത്തെ അകറ്റിനിർത്തി. പരാതി കൊടുക്കുന്നതിന് മുമ്പായി ചിലർ പണം ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ജോമോൻ പറഞ്ഞിരുന്നു. ഇതോടെ പിന്നീടുള്ള ജീവിതം കേസിന്റെ പിന്നാലെയായി. കുടുംബം പട്ടിണിയിലായതോടെ ജോമോൻ മറ്റു പണികൾക്കിറങ്ങി.
പരാതിക്കാരി അടുത്തിടെയാണ് ജോമോന്റെ ദുരിത ജീവിതത്തെപ്പറ്റി അറിഞ്ഞത്. തുടർന്ന് ഭർത്താവിനൊപ്പം ജോമോന്റെ നാട്ടിലെത്തി. സമീപത്തെ ദേവാലയത്തിലെത്തി ജോമോൻ നിരപരാധിയാണെന്ന് കുറ്റസമ്മതം നടത്തി. പള്ളിയിലെ ശുശ്രൂഷയ്‌ക്കിടെ പെൺകുട്ടി ജോമോനോടും കുടുംബത്തിനോടും പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്‌തു.
പിന്നീട് കോടതിയിൽ ഹാജരായി മൊഴി കൊടുത്തതോടെ ജോമോനെ കേസിൽ നിന്ന് ഒഴിവാക്കി. താൻ ആത്‍മഹത്യക്ക് പോലും മുതിർന്നിരുന്നതായി ജോമോൻ പറയുന്നു. എന്നാലും തന്റെ നിരപരാധിത്വം ബോധ്യപ്പെട്ടതിൽ സന്തോഷമുണ്ടെന്നും ജോമോൻ പറഞ്ഞു.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’