പാലക്കാട്: മാർച്ച് തുടങ്ങിയപ്പോഴേക്കും പാലക്കാട് ജില്ല ചുട്ടുപൊള്ളി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ താപനില 40 ഡിഗ്രി സെൽഷ്യസ് ആണ്. ഇടമഴ ഉണ്ടായില്ലെങ്കിൽ ഇനിയുള്ള മാസങ്ങൾ താപനില ഏതുവിധമാകുമെന്ന് കണ്ടറിയേണ്ടത് തന്നെയാണ്.
അതേസമയം ചൂടുകനക്കുന്ന സാഹചര്യത്തിൽ തൊഴിൽസമയം ക്രമീകരിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ചൂട് കനക്കുന്ന സാഹചര്യത്തിൽ പുറത്ത് ജോലിചെയ്യുന്നവരുടെ തൊഴിൽസമയം ക്രമീകരിച്ചതായാണ് ജില്ലാ ലേബർ ഓഫിസറുടെ ഉത്തരവ്.
ഏപ്രിൽ 30 വരെ ഉച്ചയ്‌ക്ക് 12 മുതൽ വൈകീട്ട് മൂന്ന് വരെയുള്ള സമയം വിശ്രമവേളയാക്കണമെന്നാണ് നിർദ്ദേശം. തൊഴിലുടമകൾ ഈ നിർദ്ദേശം പാലിച്ചില്ലെങ്കിൽ നിയമനടപടി ഉണ്ടാകുമെന്നും അധികൃതർ വ്യക്‌തമാക്കി.
ജില്ലയിൽ മാർച്ച് എത്തിയപ്പോഴേക്കും ചൂട് 40 ഡിഗ്രി സെൽഷ്യസ് കടന്നിരിക്കുകയാണ്. മുണ്ടൂർ ഐആർടിസിയിൽ കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ താപനിലയാണിത്. കഴിഞ്ഞ വർഷത്തിലേതിന് സമാനമാണ് താപനില. എന്നാൽ കഴിഞ്ഞ വർഷം മാർച്ച് അവസാനത്തോടെ ഇടമഴ ലഭിച്ചതോടെ 42 ഡിഗ്രി സെൽഷ്യസിലെത്തിയ താപ നിലയിൽ നേരിയ കുറവുണ്ടായിരുന്നു.
ഇത്തവണയും ഇടമഴയിൽ തന്നെയാണ് പ്രതീക്ഷ. ജില്ലയിലെ ജലാശയങ്ങളിലെല്ലാം ഇപ്പോൾ തന്നെ വരൾച്ച പ്രകടമായി തുടങ്ങി. ഭാരതപ്പുഴയടക്കമുള്ള പ്രധാന നദികളിലെല്ലാം ചെറു തടയിണകളോട് ചേർന്നുള്ള ഇടങ്ങളിൽ മാത്രമാണ് വെള്ളമുള്ളത്. ചിലയിടങ്ങളിലെല്ലാം നീരൊഴുക്ക് നിലച്ചിട്ടുണ്ട്.
Most Read: രക്ഷാപ്രവർത്തനം ഔദാര്യമല്ല, കേന്ദ്രത്തിന്റെ കടമ; രാഹുൽ ഗാന്ധി








































