കോഴിക്കോട്: താമരശ്ശേരിയിൽ നാലാം ക്ളാസുകാരിയുടെ മരണകാരണം അമീബിക് മസ്‌തിഷ്‌ക ജ്വരമല്ലെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. ഇൻഫ്ളുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യൂമോണിയയെ തുടർന്നാണ് കുട്ടിയുടെ മരണമെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്.
കുട്ടിക്ക് മതിയായ ചികിൽസ നൽകിയില്ലെന്ന് ആരോപിച്ച് അച്ഛൻ സനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്‌ടറെ ആക്രമിച്ചിരുന്നു. ഈ കേസിൽ സനൂപ് ജയിലിൽ തുടരുന്നതിനിടെയാണ് കുട്ടിയുടെ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്തുവരുന്നത്. ഓഗസ്‌റ്റ് 14നാണ് സനൂപിന്റെ മകൾ അനയ മരിച്ചത്. പനി മൂർച്ഛിച്ചതിനെ തുടർന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപതിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരുന്നത്.
അവിടെ വെച്ച് അസുഖം കൂടിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തു. എന്നാൽ മെഡിക്കൽ കോളേജിൽ എത്തുന്നതിന് മുൻപ് കുട്ടി മരിക്കുകയായിരുന്നു. അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ചാണ് കുട്ടി മരിച്ചതെന്നായിരുന്നു ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്. ആരോഗ്യ വകുപ്പ് ഡയറക്‌ടർക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരുന്നത്.
പോസ്‌റ്റുമോർട്ടത്തിനായി കുട്ടിയുടെ നട്ടെല്ലിൽ നിന്ന് ശേഖരിച്ച സ്രവത്തിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ, അനയയുടെ മരണം അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ചല്ലെന്നായിരുന്നു തുടക്കം മുതൽ കുടുംബത്തിന്റെ ആരോപണം. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് മകൾക്ക് മതിയായ ചികിൽസ നൽകിയില്ലെന്ന് ആരോപിച്ചാണ് സനൂപ് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ. വിപിനെ ആക്രമിച്ചത്.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം






































