തിരുവനന്തപുരം: സിനിമാ മേഖലയിലെ വിവിധ സംഘടനകള്‍ ഉന്നയിച്ച പരാതികള്‍ പരിഗണിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സംഘടനകള്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ സര്‍ക്കാരിന് അനുഭാവപൂര്‍വമായ നിലപാടാണുള്ളത്. വൈദ്യുതി നിരക്കില്‍ ഇളവ് വേണമെന്ന സിനിമാ സംഘടനകളുടെ ആവശ്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. ഫിലിം ചേമ്പര്‍, നിര്‍മാതാക്കള്‍, തിയേറ്റര്‍ ഉടമകള്‍, വിതരണക്കാര്‍ എന്നിവരുടെ സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ”വിനോദ നികുതി അടക്കമുള്ള വിഷയങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ച നടത്തും. വൈദ്യുതി നിരക്കില്‍ ഇളവ് വേണമെന്ന ആവശ്യം പരിശോധിക്കും” -മന്ത്രി സജി ചെറിയാന്‍ വിശദീകരിച്ചു.
സിനിമയെ വ്യവസായമായി പ്രഖ്യാപിക്കണം എന്ന ആവശ്യത്തില്‍ അനുകൂല നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും വരുന്ന സിനിമ കോൺക്ളേവിൽ ഇക്കാര്യം ചര്‍ച്ചയ്‌ക്ക് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ തലത്തിൽ ഇ-ടിക്കറ്റിങ് സംവിധാനം വരുന്നതോടെ ഈ മേഖലയിലെ സ്വകാര്യ കമ്പനികളുടെ ചൂഷണം അവസാനിക്കുകയും അതു സിനിമാമേഖലയ്‌ക്കും പ്രേക്ഷകര്‍ക്കും ഒരുപോലെ ഗുണകരമായി മാറുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
യോഗത്തില്‍ വിവിധ ചലച്ചിത്ര സംഘടനകളെ പ്രതിനിധീകരിച്ച് ജി സുരേഷ് കുമാർ, ബി രാകേഷ്, ബിആർ ജേക്കബ്, സജി നന്ത്യാട്ട്, സുമേഷ്, സോണി കറ്റാനം, എവർഷൈൻ മണി തുടങ്ങിയവരും സെക്രട്ടറി സി അജോയ്, കെഎസ്എഫ്‌ഡിസി എംഡി പ്രിയദർശൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ