തിരുവല്ല: ജല അതോറിറ്റിയുടെ തിരുവല്ല പമ്പ് ഹൗസിൽ വൻ തീപിടിത്തം. പമ്പ് ഹൗസിലേക്കുള്ള കേബിളുകൾ കത്തിപ്പോയി. ട്രാൻസ്‌ഫോമറിനും കേടുപാടുകൾ സംഭവിച്ചതായി സംശയമുണ്ട്. ഇന്ന് രാവിലെ ആറുമണിക്കായിരുന്നു സംഭവം.
അതേസമയം, അടുത്ത ഒരാഴ്‌ച മൂന്ന് ജില്ലകളിലായി 13 തദ്ദേശ സ്‌ഥാപനങ്ങളിൽ ജലവിതരണം മുടങ്ങുമെന്നാണ് അറിയിപ്പ്. തിരുവല്ല, ചങ്ങനാശേരി നഗരസഭകളിലും കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 11 പഞ്ചായത്തുകളിലും ജലവിതരണം മുടങ്ങി.
കല്ലിശ്ശേരി, കറ്റോട് പമ്പ് ഹൗസുകളിൽ നിന്നെത്തിക്കുന്ന വെള്ളം ശുദ്ധീകരിച്ച ശേഷം വിവിധ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനുള്ള സംഭരണയിലേക്ക് പമ്പ് ചെയ്‌ത് കയറ്റുന്ന കേബിളുകളാണ് കത്തിപ്പോയത്. ഉത്തരത്തിൽ ആറ് പമ്പുകളാണ് ഇവിടെയുള്ളത്. തിരുവല്ല, ചങ്ങനാശേരി നഗരസഭകൾ, കവിയൂർ, കുന്നന്താനം, പെരിങ്ങര, നെടുമ്പ്രം, പായിപ്പാട്, തൃക്കൊടിത്താനം, കുറിച്ചി, വാഴപ്പള്ളി, വെളിയനാട്, എടത്വ, തലവടി എന്നീ പഞ്ചായത്തുകളിലേക്കും ഇവിടെ നിന്നാണ് വെള്ളം വിതരണം ചെയ്യുന്നത്.
ജല അതോറിറ്റി സമുച്ചയത്തിലെ ഓൾഡ് കുട്ടനാട് പമ്പ് ഹൗസിലാണ് തീപിടിത്തമുണ്ടായത്. ഈ സമയം രണ്ട് ഓപ്പറേറ്റർമാരും രണ്ട് അസിസ്‌റ്റന്റുമാരുമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവർക്ക് അപകടമൊന്നും സംഭവിച്ചില്ല. പമ്പ് ഹൗസിന് പുറത്തെ കേബിളുകളിൽ നിന്ന് ഉഗ്ര ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയും പുക ഉയരുകയും തീ ആളിപ്പടരുകയുമായിരുന്നു. ഉടൻ തന്നെ അഗ്‌നിരക്ഷാസേന സ്‌ഥലത്തെത്തി തീയണച്ചു.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും