തിരുവനന്തപുരം: ജോർദാൻ അതിർത്തിയിൽ വെടിയേറ്റ് മരിച്ച തുമ്പ സ്വദേശി തോമസ് ഗബ്രിയേലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. പുലർച്ചെ 3.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് തോമസിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. മൃതദേഹം തുമ്പ സെന്റ്. ജോൺസ് പള്ളിയിൽ സംസ്കരിക്കും.
അന്തിമോപചാരം അർപ്പിക്കാൻ മന്ത്രി ജിആർ അനിൽ അടക്കം നിരവധിപ്പേർ വീട്ടിലെത്തിയിരുന്നു. ഫെബ്രുവരി പത്തിനാണ് ജോർദാൻ-ഇസ്രയേൽ അതിർത്തിയിൽ ജോർദാൻ സൈന്യത്തിന്റെ വെടിയേറ്റ് തോമസ് ഗബ്രിയേൽ കൊല്ലപ്പെട്ടത്. ജോർദാനിൽ നിന്ന് ഇസ്രയേലിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ദുരന്തം.
ഒപ്പമുണ്ടായിരുന്ന ബന്ധു എഡിസൺ പരിക്കേറ്റ നിലയിൽ നാട്ടിലെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുമ്പ മേനംകുളം സ്വദേശിയായ തോമസ് ഗബ്രിയേൽ ഓട്ടോ ഡ്രൈവറായിരുന്നു. മൂന്നുമാസത്തെ സന്ദർശക വിസയിലാണ് തോമസും ബന്ധു എഡിസണും ജോർദാനിൽ എത്തിയത്. ഫെബ്രുവരി പത്തിന് കാരക് മേഖലയിൽ വെച്ച് നാലുപേരെ ജോർദാൻ സേന തടഞ്ഞുവെന്നും വെടിവെച്ചുവെന്നുമാണ് ഇന്ത്യൻ എംബസിയിൽ നിന്ന് ലഭിച്ച വിവരം.
തോമസിന്റെ തലയിലും എഡിസന്റെ കാലിനും വെടിയേറ്റു. തോമസ് തൽക്ഷണം മരിച്ചു. ജയിലിലായ എഡിസണെ ചികിൽസയ്ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. സംഭവത്തിൽ ഇന്റലിജൻസ് ബ്യൂറോ (ഐബി) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ മനുഷ്യക്കടത്താണോ എന്നാണ് പ്രധാനമായും ഐബി അന്വേഷിക്കുന്നത്.
വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ തീരമേഖല കേന്ദ്രീകരിച്ച് വർധിക്കുന്ന സാഹചര്യത്തിലാണ് ഐബി ഉദ്യോഗസ്ഥർ പരിശോധന ശക്തമാക്കുന്നത്. കുറച്ച് നാളുകൾക്ക് മുൻപ് റഷ്യയിലേക്ക് കൊണ്ടുപോയവരെ യുദ്ധമുഖത്ത് നിയോഗിച്ചത് സംബന്ധിച്ച വാർത്ത പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് തുമ്പ സ്വദേശി തോമസ് ഗബ്രിയേലിനും എഡിസണും ജോർദാൻ അതിർത്തിയിൽ വെടിയേറ്റത്.
Most Read| വ്യാജ ജോലി വാഗ്ദാനം; മ്യാൻമറിൽ കുടുങ്ങിയ 283 ഇന്ത്യക്കാരെ തിരികെ എത്തിച്ചു


































