കൊച്ചി: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിലെ അന്വേഷണം മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. മാനദണ്ഡങ്ങൾക്ക് അനുസൃതമായും വ്യവസ്‌ഥാപിതവുമായ പൂരം നടത്തണം. ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കാൻ പാടില്ലെന്നും ഉണ്ടാക്കുന്നവരെ കർശനമായി നേരിടണമെന്നും ജസ്‌റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, വിജു എബ്രഹാം എന്നിവരുടെ ബെഞ്ച് വ്യക്‌തമാക്കി.
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള ഹരജികൾ തീർപ്പാക്കികൊണ്ടാണ് ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ. പൂരം അലങ്കോലപ്പെടുത്തിയതിലെ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഹരജികൾ പരിഗണിച്ചപ്പോൾ സംസ്‌ഥാന സർക്കാർ അറിയിച്ചു. തുടർന്നാണ് അന്വേഷണം മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് കോടതി നിർദ്ദേശിച്ചത്.
ഇത്തവണത്തെ പൂരത്തിന്റെ സുഗമമായ നടത്തിപ്പിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മാർച്ച് ഒന്നിന് യോഗം ചേർന്നുവെന്ന് സർക്കാർ അറിയിച്ചു. മാനദണ്ഡപ്രകാരവും വ്യവസ്‌ഥാപിതവുമാകണം പൂരം നടത്തിപ്പെന്ന് കോടതി നിർദ്ദേശിച്ചു. ക്രമസമാധാന പ്രശ്‌നമുണ്ടാവാൻ പാടില്ല. പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നവരെ കർശനമായി നേരിടണം. ക്രമസമാധാനം ഉറപ്പുവരുത്താൻ സംസ്‌ഥാന പോലീസ് മേധാവി മേൽനോട്ടം വഹിക്കണം.
കൃത്യമായി പോലീസിനെ വിന്യസിക്കുന്നു എന്നത് ഡിജിപി ഉറപ്പുവരുത്തണം. ജില്ലാ കലക്‌ടറും ജില്ലാ പൊലീസ് മേധാവിയും ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും കോടതി നിർദ്ദേശിച്ചു. പൂരത്തിന് വിഐപി പവലിയൻ പാടില്ല എന്നത് ഉൾപ്പടെയുള്ള മുൻ ഉത്തരവുകൾ കൃത്യമായി പാലിക്കണമെന്നും കോടതി നിർദ്ദേശം നൽകി.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ