ന്യൂഡെൽഹി: ലോകത്താകെയുള്ള കോടിക്കണക്കിന് ഭക്‌തരുടെ വിശ്വാസം സംബന്ധിച്ച പ്രശ്‌നമായതിനാൽ തിരുപ്പതി ക്ഷേത്രത്തിലെ ലഡു വിവാദത്തിൽ രാഷ്‌ട്രീയ നാടകം ആവശ്യമില്ലെന്ന് സുപ്രീം കോടതി. ലഡു വിവാദത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും കോടതി നിർദ്ദേശം നൽകി.
രണ്ടു സിബിഐ ഉദ്യോഗസ്‌ഥർ, ആന്ധ്രപ്രദേശ് പോലീസിലെ രണ്ടു ഉദ്യോഗസ്‌ഥർ, ഭക്ഷ്യസുരക്ഷാ അതോറിറ്റിയിലെ മുതിർന്ന ഉദ്യോഗസ്‌ഥർ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. അന്വേഷണത്തിന് സിബിഐ ഡയറക്‌ടർ നേതൃത്വം നൽകും. ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്താൻ ശേഷിയുള്ളതാണ് വിവാദമെന്നും കോടതിയെ ആരോപണ പ്രത്യാരോപണങ്ങളുടെ രാഷ്‌ട്രീയ വേദിയാക്കാൻ അനുവദിക്കില്ലെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.
ജസ്‌റ്റിസുമാരായ ബിആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. സുപ്രീംകോടതി ഇടപെട്ടതോടെ, ആന്ധ്രപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണം താൽക്കാലികമായി നിർത്തിയിരുന്നു. ലഡു വിവാദത്തിൽ സംസ്‌ഥാന സർക്കാരിനെതിരെ സുപ്രീം കോടതി കഴിഞ്ഞദിവസം രൂക്ഷവിമർശനം നടത്തിയിരുന്നു.
സെപ്‌തംബർ 25നാണ് പരാതിയിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്. ലഡു നിർമാണത്തിന് ഉപയോഗിച്ച നെയ്യ് വിതരണം ചെയ്‌ത ഡിണ്ടിഗൽ എആർ ഡെയറി ഫുഡ്‌സ് എന്ന കമ്പനിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ലഡു തയ്യാറാക്കാൻ മൃഗക്കൊഴുപ്പും നിലവാരം കുറഞ്ഞ ചേരുവകളും ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!