ചൂടുവെള്ളത്തിൽ വീണ് 90 ശതമാനം പൊള്ളലേറ്റ് മരണത്തെ മുഖാമുഖം കണ്ട രണ്ടുവയസുകാരന് പുനർജൻമം. ഇടുക്കി വണ്ടൻമേട് സ്വദേശിയായ രണ്ടുവയസുകാരനാണ് നാലുമാസത്തെ ചികിൽസയ്‌ക്ക് ഒടുവിൽ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്.
കഴിഞ്ഞ ഒക്‌ടോബർ ഒമ്പതിനാണ് രണ്ടുവയസുകാരന് ചൂടുവെള്ളത്തിൽ വീണ് അപകടം സംഭവിക്കുന്നത്. തല മുതൽ കാൽമുട്ട് വരെയുള്ള ഭാഗം പൂർണമായി പൊള്ളി. മണിക്കൂറുകൾ മാത്രമേ ജീവിച്ചിരിക്കൂവെന്ന് വിധി എഴുതിയ കുഞ്ഞിനെയാണ് പാലാ മാർ സ്ളീവോ മെഡിസിറ്റിയിൽ പീഡിയാട്രിക് ഐസിയുവിലും ബേൺ ഐസിയുവിലുമായി നൽകിയ ചികിൽസയിലൂടെ ജീവിതത്തിലേക്ക് തിരികെ എത്തിയത്.
മാസങ്ങൾ നീണ്ട ചികിൽസയ്‌ക്കൊടുവിൽ സങ്കീർണമായ പല ശസ്‌ത്രക്രിയകളും നടത്തി. അത്യാധുനിക വെന്റിലേറ്റർ സംവിധാനം ക്രമീകരിച്ചാണ് കുഞ്ഞിന്റെ ശ്വസനം നിയന്ത്രിച്ചിരുന്നത്. 35 ദിവസത്തിന് ശേഷമാണ് കുഞ്ഞിനെ വെന്റിലേറ്റർ സഹായത്തിൽ നിന്ന് മാറ്റിയത്. പ്‌ളാസ്‌റ്റിക് ആൻഡ് റീകൺസ്‌ട്രക്‌ടീവ് വിഭാഗമാണ് കുട്ടിയുടെ ശരീരം പഴയ രൂപത്തിലാക്കിയത്.
തുടർന്ന് 8 ശസ്‌ത്രക്രിയകൾ നടത്തി. കുഞ്ഞിന്റെ ശരീരം പൂർണമായി പൊള്ളിയിരുന്നതിനാൽ മാതാവിന്റെ ശരീരത്തിൽ നിന്ന് സ്‌കിൻ ഗ്രാഫ്റ്റ് എടുത്താണ് ആദ്യ ശസ്‌ത്രക്രിയകൾ ചെയ്‌തിരുന്നത്. നെഞ്ചിലും കൈയിലും എല്ലാം പിടിപ്പിച്ച ഗ്രാഫ്റ്റുകൾ ചേർന്നതോടെ കുഞ്ഞ് സാധാരണ രൂപത്തിലേക്ക് സാവധാനം തിരിച്ചെത്തി.
കുഞ്ഞിന്റെ കാലിൽ പൊള്ളലേൽക്കാതിരുന്ന ഭാഗത്തെ ഗ്രാഫ്റ്റ് എടുത്ത് പിടിപ്പിച്ചും ശസ്‌ത്രക്രിയ നടത്തി. മരണത്തെ മുഖാമുഖം കണ്ട അപകടത്തിൽ നിന്ന് പുതുജീവിതത്തിലേക്ക് മടങ്ങിയ രണ്ടുവയസുകാരന് മധുരവും സമ്മാനങ്ങളും നൽകിയാണ് ആശുപത്രി അധികൃതർ യാത്രയാക്കിയത്.
Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്‌മയമായി മഹർലൂ തടാകം







































