വാഷിങ്ടൻ: യെമനിലെ ഹൂതി വിമതരെ വീണ്ടും ഭീകരസംഘടനയായി പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം. ബുധനാഴ്‌ചത്തെ എക്‌സിക്യൂട്ടീവ് ഉത്തരവിലാണ് ഹൂതികളുടെ കാര്യം ഉൾപ്പെട്ടത്. ഇതുപ്രകാരം സ്‌ഥിതിഗതികൾ മനസിലാക്കി 30 ദിവസത്തിനകം സ്‌റ്റേറ്റ് സെക്രട്ടറി മാർകോം റൂബിയോ റിപ്പോർട് സമർപ്പിക്കണം.
പിന്നാലെ 15 ദിവസത്തിനകം ആവശ്യമായ നടപടികൾ സ്വീകരിക്കണം. ആദ്യ സർക്കാരിന്റെ അവസാനമായപ്പോഴും ഹൂതികളെ വിദേശ ഭീകര സംഘടനയായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. അധികാരത്തിലെത്തി ആദ്യ ആഴ്‌ചകളിൽ തന്നെ യെമനിലെ മാനുഷിക പ്രശ്‌നങ്ങൾ മുൻനിർത്തി ബൈഡൻ ഭരണകൂടം ഇത് റദ്ദാക്കുകയും ചെയ്‌തു.
പിന്നീട് ചെങ്കടലിലെ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് കഴിഞ്ഞ ജനുവരിയിൽ സ്പെഷലി ഡെസിഗ്നേറ്റഡ് ഗ്ളോബൽ ടെററിസ്‌റ്റ് (എസ്‌ഡിജിടി) എന്ന പട്ടികയിൽ ബൈഡൻ ഭരണകൂടം ഹൂതികളെ ഉൾപ്പെടുത്തിയിരുന്നു.
അതേസമയം, യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്‌ക്ക് കടുത്ത മുന്നറിയിപ്പും ട്രംപ് നൽകി. യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യൻ ഉൽപ്പന്നങ്ങൾക്ക് കനത്ത നികുതിയും ഉപരോധവും ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അധികാരത്തിലെത്തിയാൽ ഒറ്റദിവസംകൊണ്ട് റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞിരുന്ന ട്രംപ് ഒരുപടി കൂടി കടന്ന് റഷ്യയ്‌ക്ക് വീണ്ടും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും