ലൊസാഞ്ചലസ്: പ്രതിഷേധക്കാർക്ക് താക്കീതുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താനുള്ള യുഎസ് ഭരണകൂടത്തിന്റെ നടപടികൾക്കെതിരായുള്ള പ്രക്ഷോഭം കലാപമായി മാറിയാൽ ഇൻസറക്ഷൻ ആക്‌ട് (കലാപ നിയമം) ഉപയോഗിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
രാജ്യത്തെ വെറുക്കുന്നവരാണ് അവർ. സുരക്ഷാ സേനയെ എതിർക്കാൻ ശ്രമിച്ചാൽ കടുത്ത രീതിയിൽ തന്നെ നേരിടുമെന്നും ട്രംപ് പ്രതിഷേധക്കാർക്ക് താക്കീത് നൽകി. യുഎസിൽ ആഭ്യന്തര കലാപമോ സായുധ കലാപമോ നടക്കുന്ന സാഹചര്യത്തിൽ കലാപം അടിച്ചമർത്താൻ സായുധ സേനയെ ഉപയോഗിക്കാൻ യുഎസ് പ്രസിഡണ്ടിന് അധികാരം നൽകുന്ന നിയമമാണ് ഇൻസറക്ഷൻ ആക്‌ട്.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അറസ്‌റ്റ് ചെയ്‌ത് നാടുകടത്തുന്നതിനായി കുടിയേറ്റകാര്യ വകുപ്പ് (ഐസിഇ) പാരമൗണ്ടിൽ റെയ്‌ഡ് നടത്തിയതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്‌ചയാണ് പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധം അടിച്ചമർത്താൻ ട്രംപ് ഭരണകൂടം 2000 നാഷണൽ ഗാർഡുകളെയും 700 മറീൻ സൈനികരെയും കൂടി തിങ്കളാഴ്‌ച വിന്യസിച്ചിരുന്നു. കഴിഞ്ഞ ദിവസം 2000 നാഷണൽ ഗാർഡുകളെ നിയോഗിച്ചതിന് പുറമേയാണിത്.
അതേസമയം, നാഷണൽ ഗാർഡിനെ ഇറക്കിയ ട്രംപിന്റെ നടപടിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. നാഷണൽ ഗാർഡുമാരെ ഇറക്കി കലാപം ആളിക്കത്തിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം വ്യക്‌തമാക്കി. പ്രാദേശിക പോലീസിന് കൈകാര്യം ചെയ്യാവുന്ന പ്രശ്‌നങ്ങൾ മാത്രമേ നിലവിൽ ഉള്ളൂവെന്നും ഗവർണർ പറഞ്ഞു. ട്രംപ് ഭരണകൂടത്തിനെതിരെ ഗവർണർ കേസ് ഫയൽ ചെയ്‌തിട്ടുണ്ട്.
1965ന് ശേഷം ഇതാദ്യമായാണ് സംസ്‌ഥാന ഗവർണറുടെ അഭ്യർഥനയില്ലാതെ പ്രസിഡണ്ട് നാഷണൽ ഗാർഡിനെ വിന്യസിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായ ലൊസാഞ്ചലസിൽ ആകെ ജനസംഖ്യയുടെ മൂന്നിൽ ഒന്നും കുടിയേറ്റക്കാരാണെന്നാണ് കരുതുന്നത്. അതുകൊണ്ടു തന്നെയാണ് ട്രംപ് ലൊസാഞ്ചലസിനെ തന്നെ പ്രധാനമായും ലക്ഷ്യംവെക്കുന്നത്. കഴിഞ്ഞമാസം 239 അനധികൃത കുടിയേറ്റക്കാരെ നഗരത്തിൽ നിന്ന് അറസ്‌റ്റ് ചെയ്‌തിരുന്നു.
എന്നാൽ, അറസ്‌റ്റിലായവരുടെ എണ്ണം കുറഞ്ഞുപോയെന്ന ട്രംപിന്റെ വിലയിരുത്തലിനെ തുടർന്നാണ് ഇമിഗ്രേഷൻ ആൻഡ് കസ്‌റ്റംസ് എൻഫോഴ്‌സ്‌മെന്റ് നടപടികൾ കർശനമാക്കിയത്. ഒരു ദിവസം ചുരുങ്ങിയത് 3000 പേരെയെങ്കിലും അറസ്‌റ്റ് ചെയ്യണമെന്നാണ് സർക്കാർ ഐസിഇക്ക് നൽകിയിരുന്ന നിർദ്ദേശം. ഇത് നടപ്പിലാക്കാനുള്ള ശ്രമമാണ് വ്യാപക പ്രതിഷേധത്തിന് കാരണമായത്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!