മീനങ്ങാടി: മുട്ടിൽ പഞ്ചായത്തിലെ പഴങ്കുനിയിൽ രണ്ടര വയസുകാരി പുഴയിൽ വീണെന്ന സംശയത്തെ തുടർന്ന് തിരച്ചിൽ ഊർജിതമാക്കി. രാത്രി വൈകും വരെ പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിട്ടില്ല. കൽപ്പറ്റ മാനിവയൽ തട്ടാരകത്തൊടി ഷിജു-ധന്യ ദമ്പതികളുടെ മകൾ ശിവപാർവണയെയാണ് ഇന്നലെ രാവിലെ പത്തരയോടെ കാണാതായത്. പുഴങ്കുനിയിലെ ബന്ധുവീട്ടിൽ എത്തിയ കുട്ടിയെയാണ് കാണാതായത്. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു.
തിരച്ചിലിൽ കാണാതായ കുട്ടിയുടേതെന്ന് കരുതുന്ന കാൽപ്പാടുകൾ പുഴയോരത്തെ ചെളിയിൽ കണ്ടെത്തുകയും ചെയ്‌തിരുന്നു. ഇതോടെ കുട്ടി പുഴയിലെ കയത്തിൽ അകപെട്ടെന്ന സംശയത്തെ തുടർന്നാണ് പുഴയിൽ തിരച്ചിൽ നടത്തുന്നത്. കൽപ്പറ്റ അഗ്‌നിരക്ഷാ സേന, മീനങ്ങാടി പോലീസ്, കൽപ്പറ്റ തുർക്കി ജീവൻ രക്ഷാസമിതി, പനമരം സിഎച്ച് റെസ്‌ക്യൂ അടക്കമുള്ളവരും വിവിധ സംഘങ്ങളും പുഴയിലും ഇരു കരകളിലും അഞ്ചു കിലോമീറ്ററിനപ്പുറമുള്ള കൊലമ്പറ്റ ചെക്ക് ഡാം പരിസരം വരെയും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
കഴിഞ്ഞ ദിവസം ഉണ്ടായ ശക്‌തമായ മഴയിൽ കാരാപ്പുഴ ചെക്ക് ഡാം തുറന്നതിനാൽ പുഴയിൽ ജലനിരപ്പും ഒഴുക്കും വർധിച്ചിരുന്നു. തുടർന്ന് ഉച്ചയോടെ ഡാമിന്റെ ഷട്ടറുകൾ അടച്ചു വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിച്ചെങ്കിലും കലക്കവെള്ളവും മഴയും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. കുട്ടിക്കായുള്ള തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിച്ചിട്ടുണ്ട്. അതേസമയം, രണ്ട് വർഷം മുൻപ് പനമരം കാട്ടുനായ്‌ക്ക കോളനിയിലെ ബാബുവിന്റെ മകളായ ഒന്നര വയസുകാരി ദേവികയെ സമാനരീതിയിൽ കാണാതായിരുന്നു. ആഴ്‌ചകളോളം തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
Most Read: പ്‌ളസ് വൺ; 87,527 സീറ്റുകൾ ഒഴിവ്, പ്രവേശനം നേടിയത് 3.06 ലക്ഷം വിദ്യാർഥികൾ





































