തൃശൂർ: വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ രണ്ട് സുരക്ഷാ ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷൻ, ആന്റണി എന്നിവരാണ് മരിച്ചത്. ആന്റണിയെ കൊലപ്പെടുത്തി അരവിന്ദാക്ഷൻ ആത്‍മഹത്യ ചെയ്‌തതാണെന്നാണ് പ്രാഥമിക നിഗമനം. തലക്ക് അടിയേറ്റ് ചോരവാർന്ന നിലയിലായിരുന്നു ആന്റണിയുടെ മൃതദേഹം.
അരവിന്ദാക്ഷന്റെ മൃതദേഹം ബാങ്കിന് പുറകിലെ കാനയിൽ നിന്നാണ് കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് വിഷക്കുപ്പിയും കണ്ടെടുത്തിരുന്നു. ഇതാണ് കൊലപാതകത്തിന് ശേഷമുള്ള ആത്‍മഹത്യ എന്ന പ്രാഥമിക നിഗമനത്തിൽ എത്താൻ പോലീസിനെ സഹായിച്ചത്. ഇന്ന് രാവിലെ ബാങ്ക് തുറക്കുന്നതിന് മുൻപ് വൃത്തിയാക്കാനെത്തിയ സ്‌ത്രീയാണ് ഇരുവരെയും മരിച്ച നിലയിൽ ആദ്യം കണ്ടത്.
ഇതിന് പിന്നാലെ ജോലിക്കെത്തിയ കാഷ്യറും മാനേജറും വിവരമറിഞ്ഞു. ഇവരാണ് പോലീസിനെ വിവരമറിയിച്ചത്. സ്‌ഥലത്ത് എത്തിയ പോലീസ് പരിശോധനകൾ നടത്തുകയാണ്. അതേസമയം, ഇരുവരും തമ്മിൽ തർക്കമുള്ളതായി അറിവില്ലെന്ന് വെള്ളാനിക്കര സഹകരണ ബാങ്ക് സെക്രട്ടറി സ്‌മിത പ്രതികരിച്ചു. അരവിന്ദാക്ഷൻ മൂന്ന് വർഷമായി ബാങ്കിന്റെ സെക്യൂരിറ്റി ആണ്.
ബാങ്കിലെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ആന്റണിയെ കൂടി സെക്യൂരിറ്റിയായി നിയോഗിച്ചത്. പണികൾ പൂർത്തിയായതിനാൽ ജോലിയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് സംഭവം. ജോലി സ്‌ഥിരത സംബന്ധിച്ച് തർക്കം ഉണ്ടായിരുന്നോയെന്ന് വ്യക്‌തമല്ലെന്നും സെക്രട്ടറി കൂട്ടിച്ചേർത്തു. കാർഷിക സർവകലാശാല ക്യാമ്പസിനകത്താണ് ബാങ്ക് സ്‌ഥിതി ചെയ്യുന്നത്.
Most Read| ഇത് ഇന്ത്യക്കാരി പശു; ബ്രസീലിൽ വിറ്റ വില കേട്ടാൽ ഞെട്ടും!







































