തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടന്നത് വൻ ഗൂഢാലോചനയെന്ന് ഉണ്ണിക്കൃഷ്‌ണൻ പോറ്റി. സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്‌ഥരെ ഉൾപ്പടെ കുരുക്കിലാക്കുന്ന മൊഴിയാണ് ഉണ്ണിക്കൃഷ്‌ണൻ പോറ്റി അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്നത്.
ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കൽപേഷിനെ കൊണ്ടുവന്നതെന്നും പലരിൽ നിന്നും പണം കൈപ്പറ്റിയെന്നും ഉണ്ണിക്കൃഷ്‌ണൻ പോറ്റി അന്വേഷണ സംഘത്തിന് മൊഴി നൽകി. ഉദ്യോഗസ്‌ഥർക്ക് പുറമെ ഭരണസമിതിയും തന്നെ സഹായിച്ചെന്നും ഇവർക്കെല്ലാം താൻ പ്രത്യുപകാരം ചെയ്‌തിട്ടുണ്ടെന്നുമാണ് പോറ്റിയുടെ മൊഴി. ഈഞ്ചയ്‌ക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ പത്തുമണിക്കൂറോളമാണ് ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ ചോദ്യം ചെയ്‌തത്.
ക്രൈം ബ്രാഞ്ച് എസ്‌പി. പി. ബിജോയിയുടെ നേതൃത്വത്തിലായിരുന്നു ആദ്യഘട്ട ചോദ്യം ചെയ്യൽ. തുടർന്ന് എസ്‌പി ശശിധരനും രാത്രി 12.30ഓടെ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ ചോദ്യം ചെയ്‌തു. രാവിലെ തന്നെ പോറ്റിയെ പത്തനംതിട്ടയിൽ എത്തിച്ച് ഉച്ചയോടെ റാന്നി കോടതിയിൽ ഹാജരാക്കും. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണക്കൊള്ള, കട്ടിളപ്പടിയിലെ സ്വർണപാളി ചെമ്പാക്കിയ അട്ടിമറി എന്നിങ്ങനെ രണ്ട് കേസുകളിലും പ്രതിയാണ് ഉണ്ണിക്കൃഷ്‌ണൻ പോറ്റി.
ശബരിമലയുടെ മറവിൽ പോറ്റി ലക്ഷങ്ങൾ കൈക്കലാക്കിയെന്നാണ് വിജിലൻസ് റിപ്പോർട്. സ്‌പോൺസറെന്ന് അവകാശപ്പെട്ടിരുന്ന ഉണ്ണിക്കൃഷ്‌ണൻ പോറ്റി സ്വർണം പൂശലിൽ ആകെ ചിലവാക്കിയത് മൂന്ന് ഗ്രാം മാത്രമാണ്. 56 പവനോളം അരിച്ചെടുത്തു. ഇപ്പോഴത്തെ വിപണി വിലയിൽ ഇതിന് അമ്പത് ലക്ഷത്തോളം ലാഭമുണ്ട്.
Most Read| ഗുജറാത്ത് ബിജെപിയിൽ കൂട്ട രാജി; മന്ത്രിസഭ പുനഃസംഘടന വെള്ളിയാഴ്‌ച








































