വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് കോടതിയിൽ കനത്ത തിരിച്ചടി. വിവിധ രാജ്യങ്ങൾക്കുമേൽ തീരുവ ഏർപ്പെടുത്തിയതിലാണ് കോടതി വിധി. ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്‌ട് (ഐഇഇപിഎ) ഉപയോഗിച്ച് മറ്റുരാജ്യങ്ങൾക്ക് മേൽ ട്രംപ് ഏർപ്പെടുത്തിയ തീരുവകൾ നിയമവിരുദ്ധമാണെന്നാണ് യുഎസിലെ അപ്പീൽ കോടതി വിധി.
വാഷിങ്ടൻ ഡിസിയിലെ യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദി ഫെഡറൽ സർക്യൂട്ടാണ് ഈ വിധി പ്രസ്‌താവിച്ചത്. തീരുവ ചുമത്തിയതിലൂടെ ട്രംപ് തന്റെ അധികാരം മറികടന്നതായും ഈ തീരുവകൾ വ്യാപാര ചർച്ചകൾക്കായും വിദേശരാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനും ഉപയോഗിച്ചെന്നും കോടതി കണ്ടെത്തി.
ദേശീയ അടിയന്തിരാവസ്‌ഥയിൽ പ്രസിഡണ്ടിന് വിശാലമായ അധികാരങ്ങൾ ഉണ്ടെങ്കിലും ആ അധികാരങ്ങളിൽ തീരുവകൾ ചുമത്തുന്നത് ഉൾപ്പെടുന്നില്ലെന്നാണ് കോടതി വ്യക്‌തമാക്കിയത്. അതേസമയം, വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ ട്രംപിന് സമയം നൽകിയതിനാൽ നിലവിലെ തീരുവകൾ തുടരാൻ കോടതി അനുവാദം നൽകി.
അതിനിടെ, അപ്പീൽ കോടതിയുടെ വിധിയെ ട്രംപ് രൂക്ഷമായി വിമർശിച്ചു. കോടതി വിധി തെറ്റാണെന്നും എല്ലാ തീരുവകളും നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീരുവകൾ ഒഴിവാക്കണമെന്ന് അപ്പീൽ കോടതി തെറ്റായി പറഞ്ഞിട്ടുണ്ട്, പക്ഷേ, അവസാനം അമേരിക്ക വിജയിക്കുമെന്ന് അവർക്കറിയാമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. തീരുവകൾ ഒഴിവാക്കിയാൽ അത് അമേരിക്കയ്‌ക്ക് ഒരു ദുരന്തമായി തീരുമെന്നും അമേരിക്കയെ സാമ്പത്തികമായി തളർത്തുമെന്നും അദ്ദേഹം പറഞ്ഞു.
ട്രംപ് വിവിധരാജ്യങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ പകരചുങ്കത്തെ ബാധിക്കുന്നതാണ് യുഎസിലെ അപ്പീൽ കോടതി വിധി. അതേസമയം, സ്‌റ്റീൽ, അലുമിനിയം തുടങ്ങിയവയുടെ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ തീരുവകൾക്ക് ഈ കോടതി വിധി ബാധകമല്ല. ഇക്കഴിഞ്ഞ മേയിൽ യുഎസിലെ വ്യാപാര കോടതിയും ട്രംപിന്റെ തീരുവകൾ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെതിരെ അപ്പീൽ കോടതിയെ സമീപിച്ചെങ്കിലും അവിടെ നിന്നും തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഈ നിയമയുദ്ധം സുപ്രീം കോടതിയിലേക്ക് നീളുകയാണ്.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി