വാഷിങ്ടൻ: പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങളെ ചോദ്യം ചെയ്‌ത് യുഎസ് ഫെഡറൽ കോടതി. താരിഫ് നയങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും, നയങ്ങൾ സ്വന്തമായി മാറ്റാൻ ട്രംപിന് നിയമപരമായ അവകാശമില്ലെന്നും കോടതി വ്യക്‌തമാക്കി. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്കുമേൽ അധിക നികുതി ചുമത്തിയ ട്രംപിന് കനത്ത തിരിച്ചടിയാണ് കോടതി വിധി.
യുഎസ് കോർട്ട് ഓഫ് ഇന്റർഷണൽ ട്രേഡിലെ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. യുഎസ് കോൺഗ്രസിന്റെ അനുമതിയില്ലാതെ മറ്റു രാജ്യങ്ങൾക്ക് മേൽ നികുതി ചുമത്താൻ ട്രംപിന് അധികാരമില്ല. പുതിയ തീരുവ ചുമത്തുന്നതിൽ നിന്ന് ട്രംപിനെ തടഞ്ഞ കോടതി, നിയമം അനുശാസിക്കുന്ന അധികാരങ്ങൾക്ക് അപ്പുറത്തേക്ക് ട്രംപ് കടന്നുവെന്ന് വിമർശിക്കുകയും ചെയ്‌തു.
ഏപ്രിൽ രണ്ടിന് പ്രഖ്യാപിച്ച താരിഫുകളെ കുറിച്ചായിരുന്നു കേസ്. 1977ലെ ഇന്റർഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്‌ട് (ഐഇഇപിഎ) എന്ന നിയമപ്രകാരം താരിഫ് ഉയർത്താൻ കോൺഗ്രസ് ഒരിക്കലും പ്രസിഡണ്ടിന് അധികാരം നൽകിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അടിയന്തിര സാഹചര്യങ്ങളിൽ പ്രത്യേകിച്ച്, ഗുരുതരമായ ഭീഷണി നേരിടുമ്പോൾ സാമ്പത്തിക നടപടിയെടുക്കാൻ മാത്രമാണ് ഐഇഇപിഎ നിയമം പ്രസിഡണ്ടിന് അധികാരം നൽകുന്നതെന്നും കോടതി പറഞ്ഞു.
താൻ ആഗ്രഹിക്കുന്ന ഏതെങ്കിലും താരിഫ് നിശ്‌ചയിക്കാൻ ഈ നിയമം ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാകുമെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, കോടതി വിധിക്കെതിരെ ട്രംപ് സുപ്രീം കോടതിയിൽ അപ്പീൽ പോകുമെന്നാണ് നിയമ വിദഗ്‌ധർ സൂചിപ്പിക്കുന്നത്. മറ്റു രാജ്യങ്ങളെകൊണ്ട് യുഎസിന് അനുകൂലമായ വ്യാപാര കരാറുകൾ ഉണ്ടാക്കാൻ താരിഫ് നയങ്ങൾക്ക് സാധിച്ചെന്നാണ് ട്രംപിന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചത്.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി