വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് കോടതിയിൽ കനത്ത തിരിച്ചടി. ട്രാൻസ്‌ജെൻഡർമാർക്ക് സൈന്യത്തിൽ ചേരുന്നതിന് ഏർപ്പെടുത്തിയ വിലക്ക് കോടതി മരവിപ്പിച്ചു. ‘എല്ലാ മനുഷ്യരും തുല്യരായി സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നു’ എന്ന് പ്രസ്‌താവിക്കുന്ന യുഎസ് സ്വാതന്ത്ര്യ പ്രഖ്യാപനം പരാമർശിച്ചാണ് യുഎസ് ഫെഡറൽ ജഡ്‌ജി അന്ന റെയ്‌സിന്റെ ഉത്തരവ്.
ട്രാൻസ്‌ജെൻഡർ സൈനികരെ ഒഴിവാക്കാനുള്ള ട്രംപിന്റെ നിർദ്ദേശം അവരുടെ ഭരണഘടനാ സംരക്ഷണങ്ങളെ ലംഘിക്കാൻ സാധ്യതയുണ്ടെന്ന് ഉത്തരവിൽ പറയുന്നു. ”ഇത് ചൂടേറിയ പൊതു ചർച്ചയ്‌ക്കും അപ്പീലുകൾക്കും കാരണമാകുമെന്ന് കോടതിക്ക് അറിയാം. ആരോഗ്യകരമായ ഒരു ജനാധിപത്യത്തിൽ രണ്ടും നല്ലതാണ്’- കോടതി ഉത്തരവിൽ പറയുന്നു.
ട്രാൻസ്‌ജെൻഡർ സൈനികരെ ജോലിയിൽ നിന്ന് നീക്കാൻ യുഎസ് ഭരണകൂടം നടപടി തുടങ്ങിയിരുന്നു. 15,000 ട്രാൻസ്‌ജെൻഡർ സൈനികർ പുറത്താക്കപ്പെടുമെന്നാണ് ആക്റ്റിവിസ്‌റ്റുകൾ പറഞ്ഞിരുന്നത്. എന്നാൽ, ഇത്രയും പേരില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.
ട്രാൻസ്‌ജെൻഡർ വ്യക്‌തിത്വം തിരിച്ചറിഞ്ഞ സൈനികർ തങ്ങളുടെ വ്യക്‌തിപരമായ ജീവിതത്തിൽ പോലും അച്ചടക്കവും സത്യസന്ധതയും പുലർത്തുന്നില്ലെന്നും സൈന്യത്തോട് കൂറ് പുലർത്തുന്നില്ലെന്നുമാണ് ട്രംപിന്റെ കാഴ്‌ചപ്പാട്. അവരുടെ സാന്നിധ്യം സൈന്യത്തിന് ഹാനികരമാണെന്നും ട്രംപ് പറഞ്ഞിരുന്നു. 2016ൽ ഒബാമയുടെ ഭരണകാലത്ത് സൈന്യത്തിലെ ട്രാൻസ്‌ജെൻഡർ വിലക്ക് പിൻവലിച്ചിരുന്നു.
എന്നാൽ, ഈ വിലക്ക് തിരികെ കൊണ്ടുവരുമെന്ന് ഡൊണാൾഡ് ട്രംപ് നേരത്തെ വാഗ്‌ദാനം ചെയ്‌തിരുന്നു. ‘ട്രാൻസ്‌ജെൻഡർ ഭ്രാന്ത്’ അവസാനിപ്പിക്കുമെന്നും ആണും പെണ്ണും എന്ന രണ്ട് ലിംഗങ്ങൾ മാത്രമേ യുഎസിൽ ഉണ്ടാവുകയുള്ളൂ എന്നും ട്രംപ് അധികാരത്തിലേറിയപ്പോൾ തന്നെ പ്രഖ്യാപിച്ചിരുന്നു. ട്രാൻസ്‌ജെൻഡർ അത്‌ലീറ്റുകൾ വനിതാ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നതിനും യുഎസ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച ഉത്തരവിൽ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി