അംബാല: അനധികൃത കുടിയേറ്റക്കാരായ 50 ഇന്ത്യക്കാരെ കൂടി നാടുകടത്തി യുഎസ്. സംഘത്തിലുള്ള എല്ലാവരും ഹരിയാനക്കാരാണ്. ഡോങ്കി റൂട്ട് എന്നറിയപ്പെടുന്ന അപകടകരമായ അനധികൃത പാത വഴി അമേരിക്കയിലേക്ക് എത്തിയവരാണ് ഇവരെന്നാണ് വിവരം.
ശനിയാഴ്ച രാത്രിയോടെയാണ് യുഎസ് നാടുകടത്തിയ ഏറ്റവും പുതിയ സംഘം ഡെൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ടവരിൽ പലർക്കും വിമാനയാത്രയിൽ 25 മണിക്കൂർ വരെ കാലിൽ ചങ്ങല ധരിക്കേണ്ടി വന്നതായി റിപ്പോർട്ടുകളുണ്ട്. 25 മുതൽ 40 വയസുവരെ പ്രായമുള്ളവരാണ് നാടുകടത്തപ്പെട്ടവരിൽ ഏറെയും.
തൊഴിൽ തട്ടിപ്പിനിരയായി അമേരിക്കയിലേക്ക് അനധികൃതമായി എത്തിയവരാണ് ഇവരെന്നാണ് പ്രാഥമിക വിവരം. 35 മുതൽ 57 ലക്ഷം രൂപ വരെ ഏജന്റുമാർക്ക് നൽകി കബളിപ്പിക്കപ്പെട്ടവരാണ് പലരും. ഹരിയാനയിലെ കർണാൽ, അംബാല, കുരുക്ഷേത്ര, യമുനാനഗർ, പാനിപ്പത്ത്, കൈത്തൽ, ജിങ് എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ.
ഹരിയാനയിൽ എത്തിച്ച ഇവരെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം വീടുകളിലേക്ക് അയച്ചെന്ന് അധികൃതർ അറിയിച്ചു. ഈവർഷം ആദ്യം, പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി യുവാക്കളെ യുഎസ് ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു. ജനുവരിയിൽ ഡൊണാൾഡ് ട്രംപ് പ്രസിഡണ്ടായി അധികാരമേറ്റ ശേഷം രാജ്യത്തെ അനധികൃത കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടികൾ ആരംഭിച്ചിരുന്നു.
Most Read| യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി






































