വാഷിങ്ടൻ: പുതിയ പ്രസിഡണ്ട് ആരെന്ന് അമേരിക്ക ഇന്ന് വിധിയെഴുതും. റിപ്പബ്ളിക്കൻ സ്‌ഥാനാർഥി മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടി സ്‌ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡണ്ടുമായ കമല ഹാരിസും തമ്മിലാണ് മൽസരം.
പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ പെൻസിൽവേനിയ കേന്ദ്രീകരിച്ചാണ് ഇരു സ്‌ഥാനാർഥികളുടെയും പ്രചാരണം. കമല ഹാരിസ് പെൻസിൽവേനിയ കേന്ദ്രീകരിക്കുമ്പോൾ, ട്രംപ് പെൻസിൽവേനിയയ്‌ക്ക് പുറമെ നോർത്ത് കരോലൈനയിലും, മിഷിഗണിലെ പ്രചാരണം നടത്തും. തിരഞ്ഞെടുപ്പിലെ വിദേശ ഇടപെടലുകൾക്കെതിരെ യുഎസ് ഇന്റലിജൻസ് ഏജൻസികളും ജാഗ്രതയിലാണ്.
തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനും സ്വാധീനിക്കാനുമുള്ള റഷ്യൻ, ഇറാൻ ഇടപെടലുകളെ ജാഗ്രതയോടെ കാണണമെന്ന് ഇന്റലിജൻസ് ഏജൻസികളുടെ നിർദ്ദേശമുണ്ട്. 16 കോടിയാണ് ആകെ വോട്ടർമാർ. മുൻകൂർ വോട്ട് ചെയ്‌തവർ ഏഴ് കോടി. ഇന്ത്യൻ സമയം വൈകിട്ട് 5.30ഓടെ വോട്ടിങ് ആരംഭിക്കും. ബുധനാഴ്‌ച രാവിലെ 5.30ഓടെ അവസാനിക്കും.
സംസ്ഥാനങ്ങൾക്ക് അനുസരിച്ചു ഈ സമയത്തിൽ വ്യത്യാസം വരാം. വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ ആദ്യസൂചനകൾ അറിയാനാകും. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്. കമല ഹാരിസ് ജയിച്ചാൽ ആദ്യത്ത വനിതാ പ്രസിഡണ്ടാകും. ഡൊണാൾഡ് ട്രംപ് വീണ്ടും പ്രസിഡണ്ടായാൽ അതും വേറിട്ട ചരിത്രമാകും. 127 വർഷത്തിനുശേഷം, തുടർച്ചയല്ലാതെ വീണ്ടും യുഎസ് പ്രസിഡണ്ടാകുന്ന വ്യക്‌തിയാകും ട്രംപ്.
പോളിങ് ശതമാനം ഇക്കുറി റെക്കോർഡിൽ എത്തുമെന്നാണ് പ്രതീക്ഷ. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു സുരക്ഷ ശക്‌തമാക്കിയിട്ടുണ്ട്. 1.76ലക്ഷം പോളിങ് ബൂത്തുകളാണ് സജ്‌ജീകരിച്ചിരിക്കുന്നത്. ജനപ്രതിനിധിസഭയിലെ എല്ലാ സീറ്റുകളിലേക്കും (435) സെനറ്റിലെ 34 സീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പും പ്രസിഡണ്ട് തിരഞ്ഞെടുപ്പിനൊപ്പം നടക്കും. 11 സംസ്‌ഥാനങ്ങളിൽ ഗവർണർ തിരഞ്ഞെടുപ്പും ഇന്നാണ്.
ആരോട് ആഭിമുഖ്യം എന്ന് വ്യക്‌തമാക്കാതെ ചാഞ്ചാടുന്ന ഏഴ് സംസ്‌ഥാനങ്ങളിലും (സ്വിങ് സ്‌റ്റേറ്റ്‌സ്) കമലയും ട്രംപും ഒപ്പത്തിനൊപ്പമാണെന്നാണ് സർവേകൾ. അരിസോന, നെവാഡ, ജോർജിയ, നോർത്ത് കരോലൈന, പെൻസിൽവേനിയ, മിഷിഗൻ, വിസ്‌കോൻസെൻ എന്നിവയാണ് സ്വിങ് സ്‌റ്റേറ്റ്‌സ്. ആകെയുള്ള 538 ഇലക്‌ടറൽ കോളേജ് വോട്ടുകളിൽ 270 എണ്ണം സ്വന്തമായാൽ കേവല ഭൂരിപക്ഷമാകും.
യുഎസിനെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് ഒരു നിർണായക മുഹൂർത്തമാണ്. കാരണം, കക്ഷിരാഷ്‌ട്രീയത്താൽ മാത്രമല്ല ഇരുചേരികൾ രൂപപ്പെട്ടിരിക്കുന്നത്. ലിംഗഭേദവും കുടിയേറ്റവും പശ്‌ചിമേഷ്യാ സംഘർഷം പോലുള്ള ആഗോള പ്രശ്‌നങ്ങളും അതിന് കാരണമാണ്. സാധാരണയായി രാജ്യത്തിന്റെ സാമ്പത്തികാവസ്‌ഥയെ സംബന്ധിച്ച ആശങ്കകളാണ് വോട്ടർമാരുടെ തീരുമാനത്തെ നിർണയിച്ചിരുന്നത്. എന്നാൽ, സ്വത്വം, ലിംഗസമത്വം, കുടിയേറ്റ പരിഷ്‌കരണം എന്നിവയാണ് ഇത്തവണ ജനവിഭാഗങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങൾ.
Most Read| സ്വപ്‌നങ്ങൾക്ക് നിറം പകർന്ന് അമ്മ; ട്രിപ്പിൾ ഗോൾഡ് മെഡൽ തിളക്കത്തിൽ അനഘ