വാഷിങ്ടൻ: യുഎസിന്റെ നിലപാടുകൾ ഇന്ത്യയെ റഷ്യയുമായി കൂടുതൽ അടുപ്പിക്കുകയാണെന്ന് അമേരിക്കൻ കോൺഗ്രസ് അംഗം. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനും ചേർന്നുള്ള കാർയാത്രയ്‌ക്കിടെ പകർത്തിയ സെൽഫി ചിത്രം ഉയർത്തിക്കാണിച്ചാണ് കോൺഗ്രസ് അംഗം സിഡ്‌നി കാംലാഗർ ഡോവ് ഇത്തരത്തിൽ പറഞ്ഞത്.
യുഎസ് വിദേശനയത്തെ കുറിച്ചുള്ള ഒരു ഹിയറിങ്ങിനിടെയായിരുന്നു പ്രതികരണം. യുഎസ് ഇന്ത്യയെ റഷ്യയിലേക്ക് അടുപ്പിക്കുകയാണെന്നും ഇന്ത്യ-യുഎസ് പങ്കാളിത്തത്തെ ദുർബലപ്പെടുത്തുന്നത് ഇന്ത്യയല്ല മറിച്ച് യുഎസ് ആണെന്നും അവർ പറഞ്ഞു. ഇന്ത്യയോടുള്ള ട്രംപിന്റെ നയങ്ങൾ യുഎസിന് തന്നെ ഹാനികരമാകുന്നവയാണെന്നും അവർ പറഞ്ഞു.
ഭരണകൂടത്തിന്റെ സമ്മർദ്ദ തന്ത്രങ്ങൾ ഇരുരാജ്യങ്ങൾക്കിടയിലുള്ള തന്ത്രപരമായ വിശ്വാസത്തിനും പരസ്‌പര ധാരണയ്‌ക്കും വിനാശകരാകുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ”ഈ പോസ്‌റ്ററിന് ആയിരം വാക്കുകളുടെ വിലയുണ്ട്. തന്ത്രപ്രധാന പങ്കാളികളെ സ്വന്തം ശത്രുക്കളുടെ കൈകളിലേക്ക് തള്ളിവിട്ടാൽ നൊബേൽ സമ്മാനം ലഭിക്കില്ല”- ഡോവ് പറഞ്ഞു.
ട്രംപ് ഭരണകൂടം യുഎസ്-ഇന്ത്യ പങ്കാളിത്തത്തിന് വരുത്തിയ നാശനഷ്‌ടങ്ങൾ ലഘൂകരിക്കാനും സ്‌ഥിരമായ സഹകരണത്തിലേക്ക് മടങ്ങാനും ഡോവ് കോൺഗ്രസ് അംഗങ്ങളോട് അഭ്യർഥിച്ചു.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!







































