വാഷിങ്ടൻ: യുഎസ് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നിർണായക തീരുമാനവുമായി പ്രസിഡണ്ട് ജോ ബൈഡൻ. യുഎസിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട 40 തടവുകാരിൽ 37 പേരുടെയും ശിക്ഷ ജീവപര്യന്തമാക്കി ഇളവ് നൽകി. 1500 പേർക്ക് ജയിൽശിക്ഷ ഇളവ് ചെയ്‌ത് രണ്ടാഴ്‌ച മുൻപ് ബൈഡൻ ഉത്തരവിറക്കിയിരുന്നു.
പോലീസുകാരെയും പട്ടാളക്കാരെയും കൊന്നവരും ലഹരിമരുന്ന് ഇടപാട് നടത്തിയവരും ബാങ്ക് കൊള്ള ചെയ്‌തവരുമെല്ലാം ശിക്ഷാ ഇളവ് ലഭിച്ചവരുടെ കൂട്ടത്തിലുണ്ട്. 2021 ജനുവരി 20ന് അധികാരമേറ്റ ബൈഡൻ സർക്കാർ അക്കൊല്ലം തന്നെ വധശിക്ഷയ്‌ക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്നു.
മനുഷ്യക്കടത്തുകാർക്കും ലഹരിമരുന്ന് വിൽപ്പനക്കാർക്കും വധശിക്ഷ നൽകുമെന്ന് നിയുക്‌ത പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഈ വർഷത്തെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ ഭരണകാലത്ത് 13 ഫെഡറൽ തടവുകാരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു.
സൗത്ത് കാരോലൈനയിലെ പള്ളിയിൽ ആഫ്രിക്കൻ വംശജരായ ഒമ്പത് പേരെ കൊലപ്പെടുത്തിയ ഡിലൻ റൂഫ്, ബോസ്‌റ്റൺ മാരത്തിനിടെ സ്‌ഫോടനം നടത്തിയ ഡ്ഷോഖർ സരനേയ്, പിറ്റ്സ്ബർഗിലെ സിനഗോഗിൽ 11 പേരെ വെടിവെച്ചുകൊന്ന റോബർട്ട് ബവേഴ്‌സ് എന്നിവർ മാത്രമേ ഫെഡറൽ സർക്കാരിന്റെ വധശിക്ഷ തടവുകാരായി ഇനിയുള്ളൂ.
Most Read| വവ്വാലുകൾക്കായി സൗന്ദര്യ മൽസരം! അണിനിരക്കുക വിചിത്രമായ പേരുകളുള്ളവ