വാഷിങ്ടൻ: അനധികൃത കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടി തുടർന്ന് ട്രംപ് ഭരണകൂടം. ഇന്ത്യക്കാരിൽ ആദ്യ സംഘത്തെ ട്രംപ് ഭരണകൂടം സൈനിക വിമാനത്തിൽ തിരിച്ചയച്ചതായാണ് റിപ്പോർട്. സി-17 വിമാനം 205 യാത്രക്കാരുമായി ടെക്‌സസ് വിമാനത്താവളത്തിൽ നിന്നാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്.
ഓരോ യാത്രക്കാരന്റെ രേഖകളും കൃത്യമായി പരിശോധിച്ച ശേഷമാണ് നടപടിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 2023 ഒക്‌ടോബർ മുതൽ 2024 സെപ്‌തംബർ വരെ 1100 ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരെ യുഎസ് തിരിച്ചയച്ചിട്ടുണ്ടെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട് ചെയ്‌തു.
യുഎസ് തയ്യാറാക്കിയ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയിൽ ആകെയുള്ള 15 ലക്ഷം പേരിൽ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും തമ്മിലുള്ള ചർച്ചയിൽ വിഷയം വന്നിരുന്നു. ഇക്കാര്യം വിദേശകാര്യമന്ത്രി എസ് ജയശങ്കറും സ്‌റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും തമ്മിലും ചർച്ച ചെയ്‌തിരുന്നു.
നാടുകടത്തലിന്റെ ഭാഗമായി ഇതുവരെ 5000ത്തിലധികം പേരെ ട്രംപ് ഭരണകൂടം തടവിലാക്കിയിട്ടുണ്ട്. എൽ പാസോ, ടെക്‌സസ്, സാൻ ഡിയാഗോ, കാലിഫോർണിയ എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങൾ പുറപ്പെട്ടത്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കാണ് ഈ വിമാനങ്ങൾ അയച്ചത്. ലാറ്റിൻ അമേരിക്കയിലേക്ക് ഇതുവരെ ആറു വിമാനങ്ങളിൽ ആളുകളെ അയച്ചെങ്കിലും നാലെണ്ണം മാത്രമേ ലാൻഡ് ചെയ്‌തുള്ളൂ.
ഇവയെല്ലാം ഗ്വാട്ടിമാലയിലാണ് ഇറങ്ങിയത്. കൊളംബിയയിലേക്ക് അയച്ച രണ്ട് വിമാനങ്ങൾ അവിടെയിറക്കാൻ രാജ്യം അനുമതി കൊടുത്തില്ല. ഇവിടുന്നുള്ളവരെ കൊണ്ടുപോകാൻ കൊളംബിയ രണ്ട് വിമാനങ്ങൾ അയച്ചുകൊടുക്കുകയായിരുന്നു.
Most Read| സ്വതന്ത്ര ഇന്ത്യയിൽ ആദ്യം; ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നിലവിൽ







































