ന്യൂഡെൽഹി: യുഎസ് വിസ റദ്ദാക്കിയ രാജ്യാന്തര വിദ്യാർഥികളിൽ പകുതിയും ഇന്ത്യക്കാരാണെന്ന് അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്‌സ് അസോസിയേഷന്റെ (എഐഎൽഎ) റിപ്പോർട്. നടപടി നേരിടുന്ന നാലായിരത്തോളം പേരിൽ 327 പേരുടെ വിശദാംശങ്ങളാണ് ഇവർ പരിശോധിച്ചത്. ഇതിൽ 50% ഇന്ത്യക്കാരും 14% ചൈനക്കാരുമാണെന്നാണ് എഐഎൽഎ വ്യക്‌തമാക്കുന്നത്.
ദക്ഷിണ കൊറിയ, നേപ്പാൾ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുമുണ്ട്. കാലിഫോർണിയ, ന്യൂയോർക്ക്, ടെക്‌സസ്, മിഷിഗൻ, പെൻസിൽവേനിയ, ഫ്‌ളോറിഡ, അരിസോന, വെർജീനിയ, ഇലിനോയ്, മാസച്യുസിറ്റ്‌സ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളെയാണ് ഡൊണാൾഡ് ട്രംപ് സർക്കാരിന്റെ നടപടികൾ ഏറ്റവുമധികം ബാധിച്ചിരിക്കുന്നതെന്നാണ് കണ്ടെത്തൽ.
സാമൂഹികമാദ്ധ്യമ അക്കൗണ്ടുകൾ ഉൾപ്പടെ എഐ സഹായത്തോടെ നിരീക്ഷിച്ചാണ് നടപടികളെന്നും രാഷ്‌ട്രീയ പശ്‌ചാത്തലമില്ലാത്ത വിദ്യാർഥികളും നടപടി നേരിടുന്നുവെന്നും എഐഎൽഎ പറയുന്നു. അതേസമയം, രാഷ്‌ട്രീയം ആയുധമാക്കി കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയം വിദേശകാര്യമന്ത്രി എസ് ജയശങ്കർ യുഎസ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമോയെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ചോദിച്ചു.
പല ഇന്ത്യൻ വിദ്യാർഥികൾക്കും എഫ്-1 വിസയുമായി ബന്ധപ്പെട്ട സന്ദേശം ലഭിക്കുന്നതായി അറിയാമെന്നും നടപടികളിൽ ഇന്ത്യ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. വിഷയത്തിൽ ഇടപെടണമെന്ന് കാട്ടി ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചിരുന്നു. അതിനിടെ, വിസ റദ്ദാക്കൽ നടപടി ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ളതാണെന്ന ആരോപണങ്ങൾ യുഎസ് നിഷേധിച്ചു.
Most Read| ഈസ്‌റ്റർ; വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ, പ്രകോപനമുണ്ടായാൽ പ്രതിരോധിക്കും