കോഴിക്കോട്: അനാശാസ്യ കേസിൽ അറസ്‌റ്റിലായ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന വടകര ഡിവൈഎസ്‌പി എ. ഉമേഷിനെതിരെ ബലാൽസംഗ കേസും അച്ചടക്ക നടപടിയും ഉടൻ ഉണ്ടാകും. ഉമേഷിനെതിരായ റിപ്പോർട് ഡിജിപി നാളെ സർക്കാരിന് നൽകും. ഇതിനുശേഷമാകും തുടർനടപടികൾ.
ഉമേഷ് ഇന്നലെ മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരുന്നു. ഇസിജിയിൽ വ്യതിയാനം വന്നതിനെ തുടർന്നാണ് മെഡിക്കൽ അവധിയിൽ പ്രവേശിക്കുന്നതെന്നാണ് വിശദീകരണം. നാദാപുരം കൺട്രോൾ റൂം ഡിവൈഎസ്‌പിക്കാണ് വടകര ഡിവൈഎസ്‌പിയുടെ പകരം ചുമതല.
വടക്കഞ്ചേരി സിഐ ആയിരുന്നപ്പോൾ അനാശാസ്യ കേസിൽ കസ്‌റ്റഡിയിലെടുത്ത സ്‌ത്രീയെ പീഡിപ്പിച്ചു, കേസെടുക്കാതെ ഉമേഷ് വിട്ടയച്ചുവെന്നുമാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. പോലീസെന്ന ഔദ്യോഗിക പദവി ഉമേഷ് ദുരുപയോഗം ചെയ്‌തു എന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട് സമർപ്പിച്ചതിന് പിന്നാലെയാണ് ഉമേഷ് അവധിയിൽ പ്രവേശിച്ചത്.
ഡിവൈഎസ്‌പിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പാലക്കാട് എസ്‌പി സംസ്‌ഥാന പോലീസ് മേധാവിക്ക് റിപ്പോർട് നൽകിയിരുന്നു. അനാശാസ്യ കേസിൽ അറസ്‌റ്റിലായ ഒരു യുവതിയെ ഡിവൈഎസ്‌പി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നായിരുന്നു ആത്‍മഹത്യ ചെയ്‌ത ചെർപ്പുളശ്ശേരി സിഐ ബിനു തോമസ് ആത്‍മഹത്യാ കുറിപ്പിൽ എഴുതിയിരുന്നത്.
കഴിഞ്ഞദിവസം ഇതേ യുവതി ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിക്ക് മൊഴി നൽകിയിരുന്നു. ഡിവൈഎസ്‌പി തന്നെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് യുവതി മൊഴി നൽകിയത്. തനിക്കൊപ്പം പിടിയിലായവരിൽ നിന്ന് ഡിവൈഎസ്‌പി കൈക്കൂലി വാങ്ങിയതായും യുവതി പറഞ്ഞു. യുവതിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ ഡിവൈഎസ്‌പിക്കെതിരെ ബലാൽസംഗ കുറ്റം ചുമത്തി കേസെടുക്കാൻ സാധ്യതയുണ്ട്.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!








































