തിരുവനന്തപുരം: സർക്കാരിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് മദ്യനിർമാണ ശാല ആരംഭിക്കുന്നതിന് പിന്നിൽ ദുരൂഹത ഉണ്ടെന്നാണ് വിഡി സതീശന്റെ ആരോപണം.
എഥനോൾ പ്ളാന്റ്, മൾട്ടി ഫീഡ് ഡിസ്‌റ്റിലേഷൻ യൂണിറ്റ്, ഇന്ത്യൻ നിർമിത വിദേശമദ്യ ബോട്ടിലിങ് യൂണിറ്റ്, ബ്രൂവറി, മാൾട്ട് സ്‌പിരിറ്റ് പ്ളാന്റ്, ബ്രാണ്ടി/ വൈൻ പ്ളാന്റ് എന്നിവ ആരംഭിക്കുന്നതിന് ഒയാസിസ് കൊമേർഷ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുമതി നൽകിയിട്ടുള്ള മന്ത്രിസഭാ തീരുമാനം ദുരൂഹമാണ്. രാജ്യത്തെ പ്രമുഖ മദ്യനിർമാണ കമ്പനികളിൽ ഒന്നായ ഒയാസിസിന് ബ്രൂവറി അടക്കം അനുവദിക്കാനുള്ള തീരുമാനം എന്ത് അടിസ്‌ഥാനത്തിൽ ആണെന്ന് സർക്കാർ വ്യക്‌തമാക്കണമെന്നും സതീശൻ പറഞ്ഞു.
ഒരു കമ്പനിയെ മാത്രം എങ്ങനെ തിരഞ്ഞെടുത്തുവെന്നും സർക്കാർ പറയണം. മദ്യനിർമാണത്തിന്റെ പേരിലുള്ള അഴിമതി പ്രതിപക്ഷം അനുവദിക്കില്ല. 26 വർഷമായി സംസ്‌ഥാനത്ത് മദ്യനിർമാണ ശാലകൾ അനുവദിക്കുന്നില്ല. ആരെങ്കിലും അപേക്ഷിച്ചാൽ മദ്യനിർമാണശാലകൾ അനുവദിക്കേണ്ടതില്ലെന്നും 1999ൽ നയപരമായ തീരുമാനം എടുത്തിട്ടുണ്ടെന്നും പറഞ്ഞ് നിരസിക്കുകയായിരുന്നു പതിവ്.
2018ലും ബ്രൂവറി അനുവദിക്കാൻ ഒളിച്ചും പാത്തും സർക്കാർ നീക്കം നടത്തിയിരുന്നു. അത് പ്രതിപക്ഷം പൊളിച്ചു. അന്ന് പൊളിഞ്ഞ അഴിമതി നീക്കം തുടർ ഭരണത്തിന്റെ അഹങ്കാരത്തിൽ വീണ്ടും നടത്താനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. 1999 മുതൽ കൈകൊണ്ടിരുന്ന നിലപാടിൽ പെട്ടെന്ന് എങ്ങനെ മാറ്റം വന്നു. ഇപ്പോൾ ഈ കമ്പനിയെ മാത്രം തിരഞ്ഞെടുത്തതും ദുരൂഹത വർധിപ്പിക്കുന്നു.
ജല ദൗർലഭ്യം രൂക്ഷമായ പാലക്കാടിനെ ഈ യൂണിറ്റ് എങ്ങനെ ബാധിക്കുന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഭൂഗർഭ ജലം ഊറ്റിയെടുത്ത കൊക്കകോള കമ്പനിയെ വർഷങ്ങൾ നീണ്ട സമരത്തിനൊടുവിലാണ് പ്ളാച്ചിമടയിൽ നിന്നും പുറത്താക്കാനായത്. അത്തരമൊരു സ്‌ഥിതിവിശേഷം വീണ്ടും ഉണ്ടാക്കരുത്. നയപരിപാടിക്ക് വിരുദ്ധമായാണ് ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനം. സുതാര്യമല്ലാത്ത ഈ തീരുമാനത്തിന് പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്‌തമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Most Read| ചരിത്ര നിമിഷത്തിൽ ഐഎസ്ആർഒ; ഡോക്കിങ് പൂർത്തിയായി-സ്‌പേഡെക്‌സ് ദൗത്യം വിജയം