കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി സമർപ്പിച്ചത്. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുക.
ഉണ്ണിക്കൃഷ്ണൻ പോറ്റി സമർപ്പിച്ച ഹരജിയെ പ്രോസിക്യൂഷൻ എതിർത്തില്ല. പക്ഷേ, ശക്തമായ ജാമ്യവ്യവസ്ഥകൾ പ്രതിക്കുമേൽ ചുമത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കട്ടിളപ്പാളി കേസിൽ റിമാൻഡിൽ തുടരുന്നതിനാൽ ദ്വാരപാലക ജാമ്യം ലഭിച്ചാലും ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് പുറത്ത് ഇറങ്ങാൻ കഴിയില്ല.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ സ്വർണപ്പാളികളുടെ അളവും തൂക്കവും അടക്കമുള്ള കാര്യങ്ങളിൽ വീണ്ടും പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടങ്ങി. കൊടിമരം മാറ്റി സ്ഥാപിച്ചതുമായി ബന്ധമുള്ള കാര്യങ്ങളെ കുറിച്ചും സമഗ്രമായി അന്വേഷണം ഉണ്ടാകും.
സന്നിധാനത്ത് രണ്ടുദിവസം തങ്ങി വിശദമായ വിവരങ്ങൾ ശേഖരിക്കാൻ ആണ് എസ്ഐടിയുടെ തീരുമാനം. എസ്ഐടി തലവൻ എസ്പി ശശിധരൻ അടക്കമുള്ള ഉദ്യോഗസ്ഥരാണ് ശബരിമലയിൽ എത്തി വീണ്ടും അന്വേഷണം നടത്തുന്നത്. അതിനിടെ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനെ എസ്ഐടി ഇന്നും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു.
Most Read| വയനാട് തുരങ്കപാത; പാറതുരക്കൽ പ്രവൃത്തികൾക്ക് ഫെബ്രുവരിയിൽ തുടക്കമാകും





































