വയനാട്: കടുവാപ്പേടിയിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക് നേരെ കയ്യാങ്കളിയുണ്ടായ സംഭവത്തിൽ മാനന്തവാടി കൗൺസിലർക്കെതിരെ കേസെടുത്തു. അഞ്ചോളം വകുപ്പുകൾ പ്രകാരമാണ് കൗൺസിലർ വിപിൻ വേണുഗോപാലിനെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പുതിയിടത്ത് കടുവയുടെ സാന്നിധ്യമുണ്ടായ സ്‌ഥലത്ത് പരിശോധനക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്‌ഥരുമായുണ്ടായ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിലാണ് കേസ്.
വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്രബാബുവിന്റെ പരാതിയെ തുടർന്നാണ് മാനന്തവാടി പോലീസിന്റെ നടപടി. കൃത്യനിർവഹണം തടസപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, കൈ കൊണ്ടുള്ള മർദ്ദനം, അന്യായമായി തടഞ്ഞുവെക്കൽ, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.
കുറുക്കൻമൂലയിൽ ജനവാസ മേഖലകളിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ കൊന്ന കടുവയ്‌ക്കായി 20 ദിവസത്തോളമായി തിരച്ചിൽ തുടരുകയാണ്. പയ്യമ്പള്ളി, കൊയ്‌ലേറി മേഖലകളിൽ എവിടെയോ കടുവ ഒളിച്ചിരിപ്പുണ്ടെന്നാണ് നിഗമനം. ഈ പ്രദേശങ്ങളിൽ വനപാലക സംഘവും പോലീസും ക്യാംപ് ചെയ്യുന്നുണ്ട്. കുറുക്കൻമൂലയിൽ സ്‌ഥാപിച്ച നിരീക്ഷണ ക്യാമറകളും കൂടുകളും മാറ്റി സ്‌ഥാപിക്കാനുള്ള നടപടികളും ഇന്നുണ്ടാകും.
ജനവാസ മേഖലകളിൽ നിന്ന് ഇറങ്ങി കടുവ കാട്ടിക്കുളം വനമേഖലയിലേക്ക് കടന്നോയെന്നും സംശയമുണ്ട്. അതേസമയം, മാനന്തവാടി നഗരസഭയിലെ എട്ട് വാർഡുകളിൽ നിരോധനാജ്‌ഞ തുടരുകയാണ്.
Also Read: മോൻസൺ കേസ്; ക്രൈം ബ്രാഞ്ചും ഇഡിയും ഒരേസമയം അന്വേഷിക്കണമെന്ന് ഹൈക്കോടതി





































