തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസിന്റെ അംഗീകാരം ലഭിച്ചതായി മന്ത്രി വിഎൻ വാസവൻ അറിയിച്ചു. ഇതോടെ കയറ്റുമതിക്കും ഇറക്കുമതിക്കും സാധ്യമാകുന്ന അംഗീകൃത തുറമുഖമായി വിഴിഞ്ഞം മാറി. സെക്ഷൻ 7എ പ്രകാരമുള്ള അംഗീകാരമാണ് വിഴിഞ്ഞത്തിന് ലഭിച്ചത്.
ഇതുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനവും പുറത്തിറങ്ങി. കേന്ദ്ര കസ്റ്റംസ് മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പൂർത്തിയാക്കിയതിനെ തുടർന്നാണ് വിഴിഞ്ഞത്ത് അംഗീകാരം ലഭിച്ചത്. ഓഫീസ് സൗകര്യങ്ങൾ, കെട്ടിടം, കമ്പ്യൂട്ടർ സംവിധാനം, സെർവർ റൂം സൗകര്യം എന്നിവയുൾപ്പടെ 12 മാർഗ നിർദ്ദേശങ്ങളാണ് കസ്റ്റംസ് മുന്നോട്ടുവെച്ചിരുന്നത്.
സെക്ഷൻ എട്ട്, 45 പ്രകാരമുള്ള അംഗീകാരങ്ങളും പോർട്ട് കോഡും വിഴിഞ്ഞത്തിന് ഇനി ലഭിക്കേണ്ടതുണ്ട്. ഇതിനുള്ള സജ്ജീകരണകൾ എല്ലാം തുറമുഖത്ത് ഒരുക്കിയതായും മന്ത്രി പറഞ്ഞു. മാതൃ കപ്പലിൽ നിന്ന് ചെറു കപ്പലുകളിലേക്ക് ചരക്ക് നീക്കം നടത്തുന്ന ട്രാൻസ്ഷിപ്പ് തുറമുഖമായി പ്രവർത്തിക്കാനുള്ള അനുമതി നേരത്തെ വിഴിഞ്ഞത്തിന് ലഭിച്ചിരുന്നു. സെക്ഷൻ 7 അനുമതി കൂടി ലഭിച്ചതോടെ വലിയ സാധ്യതയാണ് വിഴിഞ്ഞത്ത് തുറക്കുന്നത്. ചരക്കുനീക്കത്തിൽ നിർണായക തുറമുഖമായി വിഴിഞ്ഞം മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ








































