തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണത്തിന്റെ ഉൽഘാടനം ഇന്ന് നടക്കും. വൈകീട്ട് നാലിന് തുറമുഖത്ത് നടക്കുന്ന വിപുലമായ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. തുറമുഖവകുപ്പ് മന്ത്രി വിഎൻ വാസവൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ, അദാനി പോർട്സ് മാനേജിങ് ഡയറക്ടർ കരൺ അദാനി എന്നിവരും പങ്കെടുക്കും.
നേരത്തെതന്നെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും ഔദ്യോഗിക ഉൽഘാടനമാണ് ശനിയാഴ്ച നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് വിഴിഞ്ഞം തുറമുഖത്തിന്റെ വികസന സാധ്യതകൾ അവതരിപ്പിക്കുക കൂടിയാണ് ചടങ്ങിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. തുറമുഖത്തുനിന്ന് ദേശീയപാതയിലേക്ക് നിർമിച്ച അപ്രോച്ച് റോഡിന്റെ ഉൽഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
വിഴിഞ്ഞത്ത് അദാനി ഗ്രൂപ്പ് കൂടുതൽ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ, സർക്കാരും വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യ മേഖലയിലും തുറമുഖാധിഷ്ഠിത വ്യവസായങ്ങളിലും പുതിയ പദ്ധതികൾ പ്രഖ്യാപിക്കും. 2028ഓടെ വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തന സജ്ജമാകുമെന്നാണ് വിലയിരുത്തൽ.
അദാനി ഗ്രൂപ്പ് 10,000 കോടി മുടക്കാക്കിയാണ് രണ്ടും മൂണും ഘട്ടം വികസിപ്പിക്കുന്നത്. ഒന്നാംഘട്ടം 7700 കോടിയുടെ കേരള സർക്കാരും അദാനി ഗ്രൂപ്പും ചേർന്നുള്ള പിപിപി പദ്ധതിയായിരുന്നു. ഒന്നാംഘട്ടത്തിൽ ഒരുവർഷം പത്തുലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാൽ, വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി ഒരുവർഷത്തിനുള്ളിൽ 710 കപ്പലുകളിൽ നിന്നായി 15.13 ലക്ഷം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം കൈകാര്യം ചെയ്തു കഴിഞ്ഞു.
രണ്ടാംഘട്ടത്തിൽ പുലിമുട്ടിന്റെ നീളം നിൽവിലെ മൂന്നിന് നിന്ന് നാല് കിലോമീറ്ററാക്കും. 800 മീറ്റർ നീളമുള്ള ബെർത്തിൽ തുടർച്ചായി 1200 മീറ്റർ ബെർത്തും അധികമായി നിർമിക്കും. കടലിൽ നിന്ന് 55 ഹെക്ടർ സ്ഥലം നികത്തി തുറമുഖത്തിന്റെ അനുബന്ധ ആവശ്യങ്ങൾക്ക് സജ്ജമാക്കും. പദ്ധതി പൂർത്തിയാകുമ്പോൾ വർഷം 50 ലക്ഷം കണ്ടെയ്നറുകൾ വരെ കൈകാര്യം ചെയ്യാൻ തുറമുഖത്തിനാകും.
റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം തുടങ്ങിയവയും രണ്ടാംഘട്ടത്തിൽ ഉണ്ടാകും. തുറമുഖവുമായി ബന്ധപ്പെട്ട് രണ്ടുവര്ഷത്തിനുളിൽ നാലാമത്തെ ആഘോഷപൂർണമായ ചടങ്ങാണ് സർക്കാർ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ മേയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഔദ്യോഗിക ഉൽഘാടനം നിർവഹിച്ചത്.
Most Read| ലോകാരോഗ്യ സംഘടനയിൽ നിന്ന് പിൻമാറി യുഎസ്; 270 മില്യൺ ഡോളർ കുടിശിക






































