മോസ്‌കോ: പാക്കിസ്‌ഥാനിലെ ഇസ്‌ലാമാബാദിൽ പള്ളിയിലുണ്ടായ ബോംബാക്രമണത്തെ ശക്‌തമായി അപലപിച്ച് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ. അക്രമത്തെ പ്രാകൃതമെന്ന് വിശേഷിപ്പിച്ച പുട്ടിൻ, ഭീകരവാദത്തിനെതിരെ പോരാടുന്നതിന് പാക്കിസ്‌ഥാന് പിന്തുണ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു.
പാക്കിസ്‌ഥാൻ പ്രസിഡണ്ട് ആസിഫ് അലി സർദാരിക്കും പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിനും അയച്ച സന്ദേശങ്ങളിലാണ് പുട്ടിൻ തന്റെ അനുശോചനം പങ്കുവെച്ചത്. പാക്കിസ്‌ഥാനിലെ ഷെഹ്സാദ് ടൗൺ ഏരിയയിലുള്ള തർലായ് ഇമാംബാർഗെയിലാണ് സ്‌ഫോടനം നടന്നത്. 36 പേരാണ് ചാവേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്.
മതപരമായ ചടങ്ങിനിടെ ആളുകളെ കൊലപ്പെടുത്തിയത് ഭീകരതയുടെ ക്രൂരവും മനുഷ്യത്വരഹിതവുമായ മുഖത്തിന്റെ തെളിവാണെന്നും സുരക്ഷയിലും ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലും ഇസ്‌ലാമാബാദുമായുള്ള സഹകരണം ശക്‌തിപ്പെടുത്താനുള്ള താൽപര്യവും അനുശോചന കുറിപ്പിൽ പുട്ടിൻ സൂചിപ്പിച്ചു.
പുട്ടിന്റെ അനുശോചന സന്ദേശത്തിന് പിന്നാലെ ഇന്ത്യ- യുഎസ് വ്യാപാര കരാർ റഷ്യയെ പാക്കിസ്‌ഥാനുമായി അടുപ്പിക്കാൻ പ്രേരിപ്പിക്കുമോ എന്ന ചർച്ചകൾ ഉടലെടുത്തു. റഷ്യയുമായി ബന്ധം സ്‌ഥാപിക്കാൻ കുറച്ചുനാളായി പാക്ക് പ്രധാനമന്ത്രി ശ്രമിക്കുന്നുണ്ട്. എന്നാൽ, ഇന്ത്യക്കൊപ്പം നിൽക്കുന്ന റഷ്യ പാക്കിസ്‌ഥാനെ അവഗണിക്കുന്നതായിരുന്നു പതിവ്.
റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ വാങ്ങൽ സമ്പൂർണമായി നിർത്തുക, യുഎസിൽ നിന്നും 500 ബില്യൺ ഡോളറിന്റെ ഇറക്കുമതി എന്നിവയാണ് ഇന്ത്യ-യുഎസ് കരാറിന്റെ പ്രധാന ഉപാധികളായി യുഎസ് മുന്നോട്ടുവെച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. ഇതുരണ്ടും ഇന്ത്യ-റഷ്യ ബന്ധത്തെ ബാധിക്കുന്നതാണ്. അതേസമയം, റഷ്യൻ എണ്ണ വാങ്ങുന്നത് പൂർണമായും നിർത്തുന്നത് സംബന്ധിച്ച് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല




































