വാഷിങ്ടൻ: യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കിയുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്‌ച കൂടിക്കാഴ്‌ച നടത്തും. ട്രംപ്-പുട്ടിൻ ചർച്ചയ്‌ക്ക് പിന്നാലെയാണ് കൂടിക്കാഴ്‌ച. തുടർചർച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അലാസ്‌കയിൽ വെച്ചായിരുന്നു ട്രംപ്-പുട്ടിൻ കൂടിക്കാഴ്‌ച.
പുട്ടിനുമായുള്ള ചർച്ചയിൽ നല്ല പുരോഗതിയുണ്ടെന്നും പല കാര്യങ്ങളിലും ധാരണയിൽ എത്തിയെന്നും എന്നാൽ അന്തിമകരാറിൽ എത്തിയില്ലെന്നും ട്രംപ് പ്രതികരിച്ചിരുന്നു. താൽക്കാലിക വെടിനിർത്തൽ കരാറിനേക്കാൾ നേരിട്ട് സമാധാന കരാർ ഒപ്പിടുന്നതാണ് നല്ലതെന്നും ട്രംപ് പറഞ്ഞിരുന്നു. പുട്ടിനുമായി വേണ്ടിവന്നാൽ കൂടുതൽ ചർച്ചകൾ നടത്തുമെന്ന സൂചനകളും അദ്ദേഹം നൽകിയിട്ടുണ്ട്.
സമാധാന പാതയിലേക്കുള്ള ധാരണയായെന്ന് പുട്ടിനും പ്രതികരിച്ചിരുന്നു. യുക്രൈൻ സഹോദര രാജ്യമാണ്. എന്നാൽ റഷ്യയ്‌ക്ക് പല ആശങ്കകളുണ്ട്. സെലൻസ്‌കി സർക്കാരാണ് അതിലൊന്നെന്നും പുട്ടിൻ പറഞ്ഞിരുന്നു. അലാസ്‌കയിലെ ആങ്കെറിജിലുള്ള ജോയിന്റ് ബോസ് എൽമണ്ടോർഫ്- റിച്ചാഡ്‌സണിൽ നടന്ന ചർച്ചയിൽ ട്രംപിനൊപ്പം സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേക ദൂതൻ സ്‌റ്റീവ് വിറ്റ്‌കോഫ് എന്നിവരും പങ്കെടുത്തു.
പുട്ടിനൊപ്പം വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌റോവ്, വിദേശകാര്യ നയവിദഗ്‌ധൻ യൂറി ഉഷകോവ് എന്നിവരും പങ്കെടുത്തു. മൂന്നര വർഷമായി തുടരുന്ന യുക്രൈൻ-റഷ്യ യുദ്ധത്തിന് ശാശ്വത പരിഹാരം കാണുന്നതിനായാണ് ട്രംപും പുട്ടിനും തമ്മിൽ ചർച്ച നടത്തിയത്. ആറുവർഷത്തിന് ശേഷമാണ് ഇരുവരും നേരിട്ട് കാണുന്നത്.
ഇന്ത്യയടക്കമുള്ള ഒട്ടേറെ രാജ്യങ്ങളുടെ ഭാവി തീരുമാനങ്ങളെ കൂടി സ്വാധീനിക്കുന്ന നിർണായക കൂടിക്കാഴ്‌ചയാണ് നടന്നത്. തീരുവ വിഷയത്തിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ താൽപര്യങ്ങളെ അലാസ്‌ക കൂടിക്കാഴ്‌ച എങ്ങനെ ബാധിക്കും എന്നത് നിർണായകമാണ്.
Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം