ന്യൂഡെൽഹി: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. നിലവിലെ മാനദണ്ഡങ്ങൾ അതിന് അനുവദിക്കുന്നില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അറിയിച്ചു.
ഡെൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസ് പ്രധാനമന്ത്രിക്ക് അയച്ച കത്തിന് മറുപടിയായിട്ടാണ് കേന്ദ്രം നിലപാട് വ്യക്‌തമാക്കിയത്. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെവി തോമസ് കത്തയച്ചത്. എന്നാൽ, ദുരന്തവുമായി ബന്ധപ്പെട്ട പ്രാഥമിക ഉത്തരവാദിത്തം സംസ്‌ഥാന സർക്കാരിനാണെന്ന് വ്യക്‌തമാക്കുന്നതാണ് കത്ത്.
എസ്‌ഡിആർഎഫിൽ 394 കോടി രൂപയുണ്ടെന്ന് അക്കൗണ്ട് ജനറൽ അറിയിച്ചെന്നും നിത്യാനന്ദ റായ് പറഞ്ഞു. മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ 251 പേരാണ് മരിച്ചത്. 47 പേരെ കാണാതാവുകയും ചെയ്‌തിരുന്നു. സംസ്‌ഥാനത്ത് എസ്‌ഡിആർഎഫ് പ്രവർത്തനങ്ങൾക്കായി 388 കോടി രൂപ നടപ്പ് സാമ്പത്തിക വർഷത്തിലേക്ക് അനുവദിച്ചിട്ടുണ്ട്. ഇതിൽ 291 കോടി കേന്ദ്ര സർക്കാരിന്റെ ഫണ്ടിൽ നിന്നുള്ളതാണ്.
ഇതിൽ ആദ്യ ഗഡുവായ 145 കോടി രൂപ ഓഗസ്‌റ്റ് 31ന് സംസ്‌ഥാനത്തിന് നൽകിയിരുന്നു. 2024 ഏപ്രിൽ ഒന്നിലെ കണക്കുപ്രകാരം സംസ്‌ഥാനത്തിന്റെ എസ്‌ഡിആർഎഫ് ഫണ്ടിൽ 394 കോടി രൂപ ബാലൻസ് ഉണ്ട്. ദുരന്തം നേരിടാനാവശ്യമായ തുക സംസ്‌ഥാനത്തിന്റെ പക്കൽ ഇപ്പോൾ തന്നെയുണ്ടെന്നാണ് ഇതിലൂടെ വ്യക്‌തമാകുന്നതെന്നും കേന്ദ്രമന്ത്രിയുടെ മറുപടി കത്തിലുണ്ട്.
Most Read| സർക്കാർ കോടതിക്ക് പകരമാവില്ല, ഉരുക്കുമുഷ്‌ടി വേണ്ട; ബുൾഡോസർ രാജിനെതിരെ സുപ്രീം കോടതി