തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ സർവ്വതും നഷ്‌ടപ്പെട്ടവർക്കായി മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ തീരുമാനം. പുനരധിവാസത്തിന്റെ ഭാഗമായി 1000 ചതുരശ്ര അടിയിൽ ഒറ്റനില വീടാണ് നിർമിച്ച് നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷി യോഗത്തിൽ പറഞ്ഞു.
ഭാവിയിൽ രണ്ടാമത്തെ നില കൂടി കെട്ടാൻ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. വിലങ്ങാടിലെ ദുരന്തബാധിതർക്കും പുനരധിവാസം ഉറപ്പാക്കും. വീട് നഷ്‌ടപ്പെട്ടവർക്കാണ് പുനരധിവാസത്തിൽ മുൻഗണന നൽകുക. മാറിത്താമസിക്കേണ്ടി വന്നവരെ രണ്ടാംഘട്ടത്തിൽ പരിഗണിക്കും. പുനരധിവാസ പാക്കേജിൽ ജീവനോപാധി ഉറപ്പാക്കും. തൊഴിലെടുക്കാൻ കഴിയുന്ന പരമാവധി പേർക്ക് തൊഴിൽ ഉറപ്പുവരുത്തും.
എല്ലാ സ്‌ത്രീകൾക്കും അവർക്ക് താൽപര്യമുള്ള തൊഴിലിൽ ഏർപ്പെടുന്നതിന് ആവശ്യമായ പരിശീലനവും ഇതോടൊപ്പം നൽകും. വാടക കെട്ടിടങ്ങളിൽ കച്ചവടം നടത്തുന്നവരെ കൂടി സംരക്ഷിക്കും. ബാങ്കുകളിൽ നിന്നും സ്വകാര്യ മേഖലയിൽ നിന്നും കടമെടുത്തവരുടെ വായ്‌പ എഴുതിത്തള്ളുകയെന്ന പൊതുനിലപാടിലാണ് ബാങ്കിങ് മേഖല ഇപ്പോഴുള്ളത്. റിസർവ് ബാങ്കിനെയും കേന്ദ്ര ധനമന്ത്രാലയത്തെയും ഇക്കാര്യത്തിൽ ബന്ധപ്പെടും.
സ്‌പെഷ്യൽ പാക്കേജാണ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നത്. ദുരന്തബാധിത പ്രദേശത്തെ സ്‌കൂളിനോടുള്ള വികാരം കണക്കിലെടുത്ത് അവിടെയുള്ള സ്‌കൂൾ പുനർനിർമിച്ച് നിലനിർത്താനാവുമോ എന്ന് വിദഗ്‌ധർ പരിശോധിക്കും. ഒപ്പം പുനരധിവാസ സ്‌ഥലത്ത് ആവശ്യമായ വിദ്യാലയങ്ങൾ ഒരുക്കുകയും ചെയ്യും. ഉരുൾപൊട്ടൽ മുന്നറിയിപ്പ് വിഷയത്തിൽ കേന്ദ്ര ഏജൻസിയുടെ സഹായം തേടിയിട്ടുണ്ട്. സംസ്‌ഥാനത്തെ കാലാവസ്‌ഥാ വ്യതിയാന പഠന സ്‌ഥാപനം ശക്‌തിപ്പെടുത്തും. കർഷകർക്ക് കൃഷി ചെയ്യാനുള്ള സൗകര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Most Read| വിവാഹിതരായ പുരുഷൻമാർക്ക് ഉത്തമ വാർധക്യം; പുതിയ പഠനം







































