ബെയ്‌ജിങ്: ഇന്ത്യയും റഷ്യയുമായുള്ള ബന്ധത്തെ ബഹുമാനിക്കുന്നുവെന്ന് പാക്കിസ്‌ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ചൈനീസ് തലസ്‌ഥാനമായ ബെയ്‌ജിങ്ങിൽ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായി നടന്ന കൂടിക്കാഴ്‌ചയിലാണ് ഷെരീഫിന്റെ പരാമർശം.
ന്യൂഡെൽഹിയും മോസ്‌കോയുമായുള്ള ബന്ധം തികച്ചും നല്ല രീതിയിലാണെന്നും റഷ്യയുമായി നല്ല ബന്ധമുണ്ടാക്കാൻ പാക്കിസ്‌ഥാനും ആഗ്രഹമുണ്ടെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു. ”മേഖലയുടെ വികസനത്തിനും പുരോഗമനത്തിനുമായി ശക്‌തമായ ബന്ധങ്ങളുണ്ടാക്കാൻ തങ്ങളും ആഗ്രഹിക്കുന്നു”- ഷഹബാസ് ഷെരീഫ് പറഞ്ഞു.
പുട്ടിൻ വളരെ ഊർജസ്വലനായ നേതാവാണെന്നും അദ്ദേഹവുമായി അടുത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഷഹബാസ് ഷെരീഫ് കൂട്ടിച്ചേർത്തു. രണ്ടാം ലോകയുദ്ധത്തിൽ ചൈന ജപ്പാനെ പരാജയപ്പെടുത്തിയതിന്റെ 80ആം വാർഷികത്തിന്റെ ഭാഗമായി നടന്ന പരേഡിന് സാക്ഷ്യം വഹിക്കാനെത്തിയതായിരുന്നു ഇരു നേതാക്കളും.
ഷാങ്‌ഹായ് ഉച്ചകോടിക്ക് ശേഷം പുട്ടിനും ഷെരീഫും ചൈനയിൽ തുടരുകയായിരുന്നു. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം തന്നെ മടങ്ങി. ഉച്ചകോടിക്കിടെ പുട്ടിനുമായി മോദി കൂടിക്കാഴ്‌ച നടത്തിയിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് യുഎസ് ഇന്ത്യക്ക് അധിക തീരുവ ചുമത്തിയ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്‌ച.
Most Read| ഓൺലൈൻ ഗെയിമിങ് ആപ്പുകൾക്ക് നിരോധനം; ബില്ലിന് രാഷ്‍ട്രപതിയുടെ അംഗീകാരം