ജനീവ: ഗാസയിലെ വെള്ളത്തിൽ പോളിയോ വൈറസിന്റെ സാന്നിധ്യം സ്‌ഥിരീകരിച്ചതിന് പിന്നാലെ ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന. ഗാസയിൽ പോളിയോ ഉൾപ്പടെയുള്ള സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്നതിൽ അതീവ ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ള്യൂഎച്ച്ഒ) അറിയിച്ചു.
ഈ സ്‌ഥിതി തുടർന്നാൽ യുദ്ധത്തിൽ മരിക്കുന്നവരേക്കാൾ കൂടുതൽപേർ പകർച്ചവ്യാധികൾ ബാധിച്ച് മരിക്കുന്ന അവസ്‌ഥയുണ്ടാകുമെന്നും ഡബ്ള്യൂഎച്ച്ഒ പലസ്‌തീൻ മേഖലാ ആരോഗ്യവിഭാഗം തലവൻ അയാദിൻ സാപർബെകോവ് പറഞ്ഞു. ഗാസയിലെ ജനങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് തുടങ്ങിയിട്ടില്ലെന്നും ഇതിനകം ആർക്കെങ്കിലും വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് വ്യക്‌തമല്ലെന്നും അദ്ദേഹം അറിയിച്ചു.
ഗാസാ മുനമ്പിലെ ആറിടങ്ങളിൽ നിന്ന് ശേഖരിച്ച വെള്ളത്തിൽ ടൈപ്പ് 2 പോളിയോ വൈറസിന്റെ സാന്നിധ്യമുണ്ടെന്ന് ഗ്ളോബൽ പോളിയോ ലബോറട്ടറി നെറ്റ്‌വർക്ക് കണ്ടെത്തിയതായി ഡബ്ള്യൂഎച്ച്ഒ കഴിഞ്ഞ ആഴ്‌ച അറിയിച്ചിരുന്നു. ഗാസയിൽ കഴിഞ്ഞവർഷം ഹെപ്പറ്റൈറ്റിസ് എ പടർന്നു പിടിച്ചിരുന്നു. അതിന് പിന്നാലെയാണ് പോളിയോ ഭീഷണിയും.
തകർന്ന ആരോഗ്യ സംവിധാനങ്ങളും ശുദ്ധജലത്തിന്റേയും ശുചിത്വത്തിന്റേയും അപര്യാപ്‌തതയും ആരോഗ്യ സേവനങ്ങൾക്ക് ലഭിക്കാനുള്ള ബുദ്ധിമുട്ടും കാരണം ഗുരുതര സാഹചര്യമാണ് ഗാസയിലെന്നും അയാദിൻ സാപർബെകോവ് മുന്നറിയിപ്പ് നൽകുന്നു.
Most Read| ഹേമ കമ്മിറ്റി റിപ്പോർട്; അഞ്ചുവർഷത്തിന് ശേഷം വിവരങ്ങൾ ഇന്ന് പുറത്തുവിടും