ന്യൂഡെൽഹി: ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചതിന് പിന്നാലെ അടുത്ത ഉപരാഷ്ട്രപതി ആരാകുമെന്ന ചർച്ചകൾ കൊഴുക്കുന്നു. ഇത്തവണ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ഒരാളെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് എൻഡിഎ പദ്ധതിയിടുന്നതെന്നാണ് സൂചന.
കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രിയും എൻഡിഎ സഖ്യകക്ഷിയായ ജെഡിയു നേതാവുമായ രാം നാഥ് താക്കൂറിന്റെ പേരും സാധ്യതയായി പറഞ്ഞ് കേൾക്കുന്നുണ്ട്. ഭാരതരത്ന പുരസ്കാരം നൽകി രാജ്യം ആദരിച്ച മുൻ ബിഹാർ മുഖ്യമന്ത്രി കർപൂരി താക്കൂറിന്റെ മകനാണ് രാം നാഥ് താക്കൂർ. ബിഹാറിലെ അതി പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളയാളാണ്.
ഇദ്ദേഹത്തെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് കൊണ്ടുവന്നാൽ അത് ബിഹാറിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും എൻഡിഎയ്ക്ക് ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം, ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുന്ന ജെപി നദ്ദയുടെ പേരും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്നുണ്ട്.
ഇതിനൊപ്പം ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി, നിലവിലെ രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങ് എന്നീ പേരുകളും പറഞ്ഞ് കേൾക്കുന്നുണ്ട്. ഈ മാസം 26ന് ആരാകും സ്ഥാനാർഥി എന്ന കാര്യത്തിൽ എൻഡിഎ യോഗം ചേർന്ന് തീരുമാനിക്കുമെന്നാണ് വിവരം. പുതിയതായി തിരഞ്ഞെടുക്കപ്പെടുന്ന ഉപരാഷ്ട്രപതിക്ക് ഇടയ്ക്ക് രാജിവെക്കേണ്ടി വന്നില്ലെങ്കിൽ അഞ്ചുകൊല്ലം തുടർച്ചയായി തുടരാം.
ഭരണഘടനയുടെ 66ആം അനുച്ഛേദം അനുസരിച്ച്, പാർലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങൾ അടങ്ങുന്ന ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞടുക്കുന്നത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് നടത്തുന്ന തിരഞ്ഞെടുപ്പ് കമ്മീഷനാണ്. ഇന്ത്യൻ ഭരണഘടന പ്രകാരം ഉപരാഷ്ട്രപതി സ്ഥാനാർഥി ഇന്ത്യൻ പൗരനായിരിക്കണം. കുറഞ്ഞത് 35 വയസ് പ്രായമുണ്ടായിരിക്കണം.
കൂടാതെ, രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെടാൻ യോഗ്യതയുണ്ടായിരിക്കണം. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ കീഴിൽ ഏതെങ്കിലും പദവി വഹിക്കാൻ പാടില്ല. ഉപരാഷ്ട്രപതി പാർലമെന്റിന്റെയോ ഏതെങ്കിലും സംസ്ഥാന നിയമസഭയിലെയോ അംഗമാകാൻ പാടില്ല. പാർലമെന്റ് അംഗമോ സംസ്ഥാന നിയമസഭാ അംഗമോ ആയിട്ടുള്ള വ്യക്തി തിരഞ്ഞെടുക്കപ്പെട്ടാൽ ഉപരാഷ്ട്രപതിയായി സ്ഥാനമേൽക്കുന്ന തീയതിയിൽ മറ്റ് സഭകളിലെ സ്ഥാനം ഒഴിഞ്ഞതായി കണക്കാക്കും.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!