മേപ്പാടി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വീണ്ടും ഒരു ജീവൻ കൂടി പൊലിഞ്ഞു. അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ആദിവാസി യുവാവ് ബാലകൃഷ്‌ണൻ (27) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായതെന്നാണ് വിവരം. ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലയാണ് അട്ടമല.
ചൂരൽമലയിൽ നിന്നാണ് അട്ടമലയിലേക്ക് പോകുന്നത്. ദുരന്തത്തിന് പിന്നാലെ അട്ടമലയിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഏതാനും ആദിവാസി കുടുംബങ്ങൾ മാത്രമാണ് ഇവിടെ നിലവിൽ താമസിക്കുന്നത്. ഇന്നലെ ബത്തേരിയിലും ആദിവാസി യുവാവിനെ കാട്ടാന കുത്തിക്കൊന്നിരുന്നു. ഉരുൾപൊട്ടലിൽ ശേഷം പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്.
അതിനിടെ, വന്യജീവി ആക്രമണങ്ങളെല്ലാം നടക്കുന്നത് ജനവാസ മേഖലയിലല്ലെന്ന് ആവർത്തിച്ച് വനംമന്ത്രി എകെ ശശീന്ദ്രൻ രംഗത്തെത്തി. വന്യജീവി ആക്രമണങ്ങൾ വനത്തിനുള്ളിലും പുറത്തും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങൾ എവിടെയാണെന്ന് പരിശോധിക്കണമെന്ന് പറഞ്ഞ മന്ത്രി, താൻ വിവാദ പ്രസ്‌താവന നടത്തിയിട്ടില്ലെന്നും വ്യക്‌തമാക്കി.
ആദിവാസികൾ അല്ലാത്തവർ എന്തിനാണ് വനത്തിലെത്തുന്നതെന്ന് പരിശോധിക്കണം. അത് നിയമവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണങ്ങളിൽ മരണമുണ്ടായാൽ സാങ്കേതികത്വം നോക്കില്ല, സർക്കാർ വേണ്ടതെല്ലാം ചെയ്യും. ഇന്ന് ഉച്ചയ്‌ക്ക് ചേരുന്ന ഉന്നതതലയോഗം അടിയന്തിര നടപടികൾ ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളുടെ പശ്‌ചാത്തലത്തിലാണ് വനംമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതലയോഗം വിളിച്ചിരിക്കുന്നത്. ഉച്ചയ്‌ക്ക് 2.30ന് വഴുതക്കാട് വനംവകുപ്പ് ആസ്‌ഥാനത്താണ് യോഗം ചേരുക.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ