കോഴിക്കോട്: ട്രെയിൻ യാത്രയ്‌ക്കിടെ കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി മുങ്ങി. കുഞ്ഞിനെ സഹയാത്രികനെ ഏൽപ്പിച്ച് ശുചിമുറിയിൽ പോയിവരാമെന്ന് പറഞ്ഞാണ് യുവതി മുങ്ങിയത്. തിങ്കളാഴ്‌ച രാവിലെ 10.10ന് കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം.
പരിഭ്രാന്തനായ യുവാവ് വഴിയിൽ ഇറങ്ങി കുട്ടിയെ റെയിൽവേ പോലീസിന് കൈമാറുകയായിരുന്നു. രാവിലെ മൂന്നാം പ്ളാറ്റ്‌ഫോമിൽ നിർത്തിയിട്ട കണ്ണൂർ-കോഴിക്കോട്- പാലക്കാട് പാസഞ്ചർ ട്രെയിനിലാണ് ഒരുവയസുള്ള ആൺകുഞ്ഞിനെ ഉപേക്ഷിച്ചത്.
ട്രെയിനിൽ കയറിയ ഉടനെ യുവതി കുഞ്ഞിനെ സമീപത്തിരുന്ന യുവാവിന്റെ സീറ്റിൽ ഇരുത്തി. അൽപ്പം കഴിഞ്ഞ് കുഞ്ഞിനെ നോക്കാൻ ഏൽപ്പിച്ച് യുവതി ശുചിമുറിയിലേക്ക് പോയി. ഇതേ സമയം ട്രെയിൻ പാലക്കാട്ടേക്ക് പുറപ്പെട്ടു. കല്ലായി കഴിഞ്ഞിട്ടും യുവതി വരാത്തതിനാൽ യുവാവ് തിരഞ്ഞെങ്കിലും അവരെ കണ്ടില്ല. ഇതിനിടയിൽ കുട്ടി കരയാൻ തുടങ്ങി.
ഒടുവിൽ ട്രെയിൻ ഫറോക്ക് എത്തിയപ്പോൾ യുവാവ് കുട്ടിയുമായി ഇറങ്ങി റെയിൽവേ പോലീസിനോട് വിവരം പറഞ്ഞ് കുട്ടിയെ അവരെ ഏൽപ്പിച്ചു. റെയിൽവേ പോലീസ് പിന്നീട് ഫറോക്ക് സ്‌റ്റേഷനിൽ വിവരം അറിയിച്ചു. പോലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും അറിയിച്ചു. ശേഷം പോലീസ് കുട്ടിയെ വെള്ളിമാടുകുന്ന് സിഡബ്‌ള്യുസിയിൽ എത്തിച്ചു.
കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നടത്തിയ തിരച്ചിലിൽ യുവതിയെ അവിടെത്തന്നെ കണ്ടെത്തി. കുട്ടിയെ ഒരാളെ ഏൽപ്പിച്ചുവെന്നാണ് അവർ പോലീസിനോട് പറഞ്ഞത്. യുവതിക്ക് മാനസികാസ്വാസ്‌ഥ്യമുണ്ടോ എന്ന് സംശയമുണ്ട്. യുവതി നഗരത്തിൽ പലയിടത്തായി താമസിച്ചുവരികയാണ്. മുൻപും ഈ യുവതിയുടെ ഭാഗത്തുനിന്ന് സമാന സംഭവമുണ്ടായിട്ടുണ്ട്.
കുഞ്ഞിനെ സെയ്‌ന്റ് വിൻസന്റ് ഹോമിന് കീഴിൽ ആറുവയസിന് താഴെയുള്ള കുട്ടികളെ പാർപ്പിക്കുന്ന ഹോംലി ഹോമിലേക്ക് മാറ്റി. ശിശുക്ഷേമ സമിതിയുടെ റിപ്പോർട് അനുസരിച്ചാവും കുഞ്ഞിനെ അമ്മയ്‌ക്ക് കൈമാറണോയെന്ന് തീരുമാനിക്കുകയെന്ന് ശിശുസംരക്ഷണ സമിതി പറഞ്ഞു.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ








































