ഇടുക്കി: ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് അമേൽതൊട്ടിയിലാണ് സംഭവം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് മരിച്ചത്. തേക്കിൻ തോട്ടത്തിൽ പശുവിനെ അഴിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മൻസൂർ ഓടിരക്ഷപ്പെടുകയായിരുന്നു. മൻസൂറാണ് നാട്ടുകാരെ വിവരമറിയിച്ചത്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെ ആയിരുന്നു അപകടം. വനത്തിന് അടുത്താണ് അമർ ഇലാഹിയുടെ വീട്. മൃതദേഹം കാരിക്കോട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വനത്തോട് ചേർന്ന മേഖലയാണ് മുള്ളരിങ്ങാട്.
പ്രദേശത്ത് ആന ശല്യം ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സോളാർ ഫെൻസിങ് സ്‌ഥാപിക്കുന്ന നടപടികൾ നടക്കുകയാണെന്ന് വനംവകുപ്പ് പറയുന്നു. കോതമംഗലം ഫോറസ്‌റ്റ് റേഞ്ചിലുള്ള ഭാഗമാണിത്. നേരത്തെ, ആനകൾ പതിവായി കൃഷി നശിപ്പിച്ചിരുന്നു. ആളെ ആക്രമിക്കുന്നത് ആദ്യമായാണ്. നേര്യമംഗലത്തോട് ചേർന്നുള്ള പ്രദേശമാണ് മുള്ളരിങ്ങാട്.
പ്രദേശത്ത് നിന്ന് ആളുകളെ തുരത്തുന്ന വനംവകുപ്പിന്റെ ദൗത്യം നടന്നിട്ടില്ലെന്ന് പഞ്ചായത്ത് അംഗം മാദ്ധ്യമങ്ങളോട് പറഞ്ഞു. ജനവാസ മേഖലയിൽ നിന്ന് ആനകളെ താൽക്കാലികമായി മാറ്റുക മാത്രമാണ് ചെയ്‌തത്. ഫെൻസിങ് പൂർത്തിയാകുമ്പോൾ ജനവാസ മേഖലയിൽ നിന്ന് ആനകളെ തുരത്താമെന്നാണ് വനംവകുപ്പ് പറഞ്ഞിരുന്നത്. ആനശല്യം കാരണം വൈകിട്ട് അഞ്ചുമണി കഴിഞ്ഞാൽ പുറത്തിറങ്ങാൻ കഴിയില്ലെന്നും നാട്ടുകാർ പറഞ്ഞു.
Most Read| ചെസിൽ വീണ്ടും ഇന്ത്യൻ ചരിത്രം; ലോക റാപ്പിഡ് കിരീടം ചൂടി കൊനേരു ഹംപി