ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നത് ആശ്വാസം നൽകുന്നു. കഴിഞ്ഞ ദിവസം 21,000ൽ അധികം കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഇന്ന് 20,000 കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെയും ഡെൽഹിയിലെയും മഹാരാഷ്ട്രയിലെയും പ്രതിദിന കേസുകളാണ് രാജ്യത്ത് നിലവിൽ ആശങ്ക ഉയർത്തുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 20,036 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,02,86,710 ആയി ഉയർന്നിരിക്കുകയാണ്. 2,54,254 സജീവ രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. 98,83,461 പേർ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം 23,181 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത കോവിഡ് മരണങ്ങളിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. 256 മരണമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 1,48,994 ആയി ഉയർന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് മരണങ്ങളിലും കുറവ് അനുഭവപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് കോവിഡ് പരിശോധന വർധിപ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,62,420 സാമ്പിളുകളാണ് പരിശോധിച്ചത്. സാമ്പിളുകളുടെ എണ്ണം വർധിച്ചപ്പോഴും രോഗബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടില്ല. ഇന്നലത്തെ കണക്കുകൾ കൂടി ചേർന്നതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 17,31,11,694 ആയി ഉയർന്നെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കി.
Also Read: അടിയന്തര ഉപയോഗത്തിന് ഫൈസർ; ലോകാരോഗ്യ സംഘടനയുടെ അനുമതി നേടിയ ആദ്യ വാക്സിൻ







































